ഇറക്കുമതിയുടെ പേരില്‍ വെട്ടിപ്പ്: സിബിഐ അന്വേഷണം ആരംഭിച്ചു
Wednesday, August 20, 2014 10:25 PM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ ചില കമ്പനികള്‍ ഇറക്കുമതിയുടെ പേരില്‍ ബാങ്കുകളില്‍ നിന്നു വായ്്പയെടുത്തു കോടികള്‍ വെട്ടിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സില്‍ നിന്നു സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിശദമായ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മുന്‍നിര കമ്പനികളുടെ വിദേശത്തുള്ള ഗ്രൂപ്പുവഴിയാണു തട്ടിപ്പു നടത്തിയത്. യഥാര്‍ഥ വില മറച്ചുവച്ച് വന്‍തുകയുടെ ബില്ലു കാണിച്ച് ബാങ്കുകളില്‍ നിന്നു തുക വായ്പയായി എടുക്കുന്നു. ഈ ബില്ല് വിദേശഗ്രൂപ്പില്‍ നിന്നാണു സംഘടിപ്പിക്കുന്നത്. പിന്നീട് ഇറക്കുമതി സംരംഭകനു യഥാര്‍ഥത്തിലുള്ള താഴ്ന്ന വിലയേ നല്‍കൂ. മിച്ചം പണം കമ്പനികളുടെ പോക്കറ്റിലാകും. ചുങ്കം ഒഴിവാക്കപ്പെട്ടിരിക്കുന്ന വസ്തുക്കളാണ് ഇത്തരത്തില്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. മിക്ക കമ്പനികളുടെയും വിദേശ ബിസിനസ് ഗ്രൂപ്പ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് നികുതി ആനുകൂല്യങ്ങളുള്ള രാജ്യങ്ങളിലാണു സ്ഥിതി ചെയ്യുന്നത്. ഈ ഗ്രൂപ്പുകളിലൂടെ ത്രികക്ഷി കൈമാറ്റമാണു നടക്കുന്നത്.


സിബിഐ ഡയറക്ടറുടെ കത്തില്‍ ഏതെങ്കിലും പ്രത്യേക കമ്പനിയെക്കുറിച്ചു പരാമര്‍ശമില്ല. ഇത്തരത്തില്‍ നടക്കുന്ന അനധികൃത പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങളാണു സിബിഐ ഡയറക്ടര്‍ കസ്റംസ്, ഡിആര്‍ഐ വിഭാഗങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെ ഒരു കമ്പനി ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വളരെ കുറഞ്ഞ ചുങ്കം നല്‍കി ഇറക്കുമതി ചെയ്തിരുന്നു. അതേസമയം അവിടങ്ങളില്‍ നിന്നു പെരുപ്പിച്ച കാണിച്ച ബില്ലു കാണിച്ച് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഈ കമ്പനി വന്‍തുക വായ്പ വാങ്ങിയെടുക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.