വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്ക് പുതിയ 14 കർദിനാൾമാരെക്കൂടി ലഭിക്കുന്നു. 29നു ചേരുന്ന കർദിനാൾതിരുസംഘത്തിന്റ യോഗത്തിൽ പുതിയ അംഗങ്ങൾക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നൽകും. ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കു ശേഷമാണ് പുതിയ കർദിനാൾമാരെ നിയമിക്കുന്ന വിവരം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്.
ഇറാക്ക്, പാക്കിസ്ഥാൻ, പോർച്ചുഗൽ, പെറു, മഡഗാസ്കർ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതുതായി കർദിനാൾ സംഘത്തിൽ അംഗമാകുന്നത്. സഭയുടെ സാർവദേശീയതയാണ് ഇതു വ്യക്തമാക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.
പുതിയ കർദിനാൾമാർ: ലൂയിസ് റാഫേൽ സാക്കോ ഒന്നാമൻ (ബാബിലോൺ(ഇറാക്ക്) കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ്), ആർച്ച് ബിഷപ് ലൂയിസ് ലഡാരിയ (റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട്), ആർച്ച്ബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്-(റോമിലെ വികാരി ജനറാൾ), ആർച്ച്ബിഷപ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ(വത്തിക്കാൻ വിദേശകാര്യ സമിതിയുടെ സെക്രട്ടറി), ആർച്ച്ബിഷപ് കോൺറാഡ് ക്രയേവ്സ്കി (വത്തിക്കാൻ ജീവകാരുണ്യ സംഘടനയുടെ അൽമൊണാർ), കറാച്ചി ആർച്ച്ബിഷപ് ജോസഫ് കൗട്ട്സ്, ലീറിയ-ഫാത്തിമ(പോർച്ചുഗൽ) ബിഷപ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ, ഹുവാൻചായോ(പെറു) ആർച്ച്ബിഷപ് പെദ്രോ ബാരെറ്റോ, ടൊമാസിയ(മഡഗാസ്കർ) ആർച്ച്ബിഷപ് ഡിസൈർ സരാഹാസ്ന, എൽ അക്വില(ഇറ്റലി) ആർച്ച്ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക(ജപ്പാൻ) ആർച്ച്ബിഷപ് തോമസ് അക്വിനാസ് മാൻയോ, ക്സലാപ(മെക്സിക്കോ)യിലെ എമരിറ്റസ് ആർച്ച്ബിഷപ് സെർജിയോ ഒബെസോ റിവേര, കോറോകോറോ(ബൊളിവിയ)യിലെ എമരിറ്റസ് ബിഷപ് ടോരിബിയോ ടികോണാ പോർകോ, ക്ലരീഷ്യൻ സഭാംഗമായ വൈദികൻ ഫാ. അക്വിലിനോ ബോകോസ് മെറിനോ.
കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന14 പേരിൽ മൂന്നുപേർ 80 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇവർക്ക് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ വോട്ടവകാശമില്ല. മറ്റു 11 പേരെക്കൂടി ഉൾപ്പെടുത്തുന്പോൾ കോൺക്ലേവിൽ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.