കുവൈറ്റ്: ഒമാൻ- ഖത്തർ സംയുക്ത സന്ദർശക വീസാ ഉടന്പടി നിലവിൽ വന്നു. ഇനിമുതൽ ഖത്തർ സന്ദർശിക്കുന്ന വിനോദ സഞ്ചാരിക്ക് ഒമാൻ സന്ദർശിക്കുന്നതിന് പ്രത്യേക വീസ ആവശ്യമില്ല. അതുപോലെ തിരിച്ചും.
സംയുക്ത വീസാ ഉടന്പടി പ്രകാരം അമേരിക്ക, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, വത്തിക്കാൻ, യുകെ, അയർലണ്ട്, ഓസ്ട്രേലിയ, ജപ്പാൻ, ബെൽജിയം, ഫിൻലാൻഡ്, ഡെന്മാർക്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, സിങ്കപ്പുർ, മലേഷ്യ, ഹോങ്കോങ്ങ്, ന്യൂസിലൻഡ്, ദക്ഷിണകൊറിയ, സ്പെയിൻ, ഐസ്ലാൻഡ്, ഓസ്ട്രിയ, ലക്സംബർഗ്, സാൻ മരീനോ, ബ്രൂണെ, മൊണാകോ, ഗ്രീസ്, ലിഷൻസ്റ്റെയിൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് പ്രത്യേക വീസ എടുക്കേണ്ടതില്ല.
ഇന്ത്യയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശമുള്ള മലയാളികൾക്ക് ഖത്തറിലും, ഒമാനിലുമുള്ള ബന്ധുക്കളെ ഒറ്റ വീസയിൽ സന്ദർശിക്കാം.
ഒമാനിൽനിന്ന് അനുവദിക്കുന്ന സന്ദർശക വീസയ്ക്ക് 20 ഒമാനി റിയാലും, ഖത്തറിൽ ഇഷ്യൂ ചെയ്യുന്ന സംയുക്ത വീസയ്ക്ക് 100 ഖത്തർ റിയാലുമാണ് ഫീസ്.
വീസാ അപേക്ഷ സമർപ്പിക്കുന്പോൾ തന്നെ പ്രത്യേക വീസാ അപേക്ഷാ ഫോറം പൂരിപ്പിക്കുകയും, ഇതു സംബന്ധമായ സീൽ പാസ്പോർട്ടിൽ പതിക്കുകയും വേണം. ഇഷ്യൂ ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തിനകം രാജ്യത്ത് പ്രവേശിക്കണം.
പ്രസ്തുത തീയതി മുതൽ ഒരു മാസത്തേക്കാണ് വീസാ കാലാവധി. രണ്ടു രാജ്യങ്ങളും അടുപ്പിച്ചു സന്ദർശിക്കണമെന്ന പ്രത്യേകതയാണ് വീസയ്ക്കുള്ളത്. ഇടക്ക് മറ്റൊരു രാജ്യത്തേക്ക് യാത്രാവിലക്കുണ്ടെന്നു ചുരുക്കം.
സേവ്യർ കാവാലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.