വാഷിംഗ്ടൺ ഡിസി: എട്ടു മുസ്ലിം രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള വിമാന യാത്രക്കാർ ഐപാഡ്, ലാപ്ടോപ്, കിൻഡിൽ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിന്റെ കാബിനുള്ളിൽ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ലഗേജായി ഇവ കൊണ്ടുവരുന്നതിനു തടസമില്ല. മൊബൈൽ ഫോണിനു വിലക്കില്ല.
ഭീകരഗ്രൂപ്പുകൾ വിമാനസർവീസുകളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ജോർദാൻ, ഈജിപ്ത്, തുർക്കി, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, മൊറോക്കോ എന്നീ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളിൽനിന്ന് യുഎസ് വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന ഒന്പത് എയർലൈൻസുകൾക്കാണു വിലക്ക് ബാധമാക്കിയിരിക്കുന്നത്. നിർദിഷ്ട വിമാനത്താവളങ്ങളിൽനിന്നു യുഎസിലേക്കു നേരിട്ടുള്ള ഫ്ളൈറ്റുകളിലെ യാത്രികർക്കു മാത്രമേ വിലക്കു ബാധകമാവൂ. ഈ വിമാനത്താവളങ്ങളിൽനിന്നു യുഎസ് വിമാനക്കന്പനികൾ ഒന്നും നേരിട്ട് അമേരിക്കയിലേക്കു സർവീസ് നടത്തുന്നില്ല.
വിലക്ക് ബാധകമായ വിമാനത്താവളങ്ങൾ- ക്വീൻ ആലിയ (ജോർദാൻ), കയ്റോ ഇന്റർനാഷണൽ(ഈജിപ്ത്), അത്താത്തുർക്ക് ഇന്റർനാഷണൽ, ഇസ്താംബൂൾ,(തുർക്കി), കിംഗ് അബ്ദുൾ അസീസ്, ജിദ്ദ, (സൗദി അറേബ്യ), കിംഗ് ഖാലിദ് ഇന്റർനാഷണൽ,റിയാദ്, (സൗദി അറേബ്യ),കുവൈത്ത് ഇന്റർനാഷണൽ, (കുവൈത്ത്), കാസാബ്ളാങ്ക (മൊറോക്കോ), ദോഹ ഇന്റർനാഷണൽ,( ഖത്തർ), ദുബായ് ഇന്റർനാഷണൽ, (യുഎഇ), അബുദാബി ഇന്റർനാഷണൽ, (യുഎഇ).
വിലക്ക് ബാധകമായ ഒന്പത് എയർലൈൻസുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 96 മണിക്കൂറിനുള്ളിൽ അവർ വേണ്ട നടപടി സ്വീകരിക്കണം.ഭീകരർ വിമാനങ്ങൾ തകർക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതിനായി ഉപയോഗിച്ചേക്കാമെന്നും ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ലിഥിയം ബാറ്ററികളുള്ള ലാപ് ടോപ്പും മറ്റും ലഗേജിന്റെ കൂട്ടത്തിൽ കൊണ്ടുവരുന്നത് തീപിടിത്തത്തിനും മറ്റും കാരണമാകാൻ സാധ്യതയില്ലേ എന്ന റിപ്പോർട്ടർമാരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല.
ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെയാണ് പുതിയ നടപടി.
ബ്രിട്ടനിലും വിലക്ക് വരുന്നു
ലണ്ടൻ: എട്ടു മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്തിന്റെ കാബിനിൽ മൊബൈൽ ഫോൺ അല്ലാതെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ കയറ്റുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു സമാനമായി യുകെയിലേക്കുള്ള ഫ്ളൈറ്റുകളിലും വിലക്ക് ഏർപ്പെടുത്താൻ ബ്രിട്ടൻ തീരുമാനിച്ചു. വൈകാതെ ഔദ്യോഗിക അറിയിപ്പ് വരും.
അമേരിക്കൻ വിലക്കിനു സമാനമായ വിലക്ക് ആയിരിക്കില്ല ബ്രിട്ടൻ ഏർപ്പെടുത്തുക എന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന. ലാപ്ടോപ്, ടാബ്ലറ്റ്സ്, മൊബൈൽ ഫോണിലും വലിപ്പമുള്ള കാമറകൾ തുടങ്ങിയവയൊന്നും കാബിനിൽ കൊണ്ടുവരാൻ പാടില്ല. പൈലറ്റുമാർക്ക് വിലക്കു ബാധകമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.