സിറിയൻ സേന മുന്നേറുന്നു
സിറിയൻ സേന മുന്നേറുന്നു
Monday, November 28, 2016 11:15 AM IST
ഡമാസ്കസ്: വിമതരുടെ കൈവശമുള്ള കിഴക്കൻ ആലപ്പോയിലെ ആറു ഡിസ്ട്രിക്ടുകൾ സിറിയൻ സൈന്യം പിടിച്ചു. ഇതെത്തുടർന്ന് ഇവിടെനിന്നും ആയിരക്കണക്കിനു സിവിലിയന്മാർ കൂട്ടപ്പലായനം നടത്തുകയാണ്.

ഡമാസ്കസ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വിമതർക്ക് അടുത്തകാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. കിഴക്കൻ ആലപ്പോയിലെ 40ശതമാനം ഭൂവിഭാഗം അസാദിന്റെ സൈന്യം കൈയടക്കിയെന്നാണു റിപ്പോർട്ട്. ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ അസാദിന്റെ സൈന്യത്തിനും കിഴക്കൻ മേഖലയിൽ വിമതർക്കുമാണു സ്വാധീനം. വിമതമേഖലയിൽ ഭീകരരുമുണ്ടെന്നാണു റിപ്പോർട്ട്. റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങൾ ഇവിടെ ശക്‌തമായ വ്യോമാക്രമണം നടത്തി.

കിഴക്കൻ ആലപ്പോയിൽ പോരാട്ടം അവസാനിപ്പിക്കുന്നതിനു കഴിഞ്ഞയാഴ്ച യുഎൻ മുന്നോട്ടുവച്ച നിർദേശം അസാദ് സർക്കാർ തള്ളിയിരുന്നു.


ഇവിടെയുള്ള 900 അൽക്വയ്ദ ബന്ധമുള്ള ഭീകരരെ ഒഴിപ്പിക്കാമെന്നും പ്രാദേശിക ഭരണകൂടത്തിന് കിഴക്കൻ ആലപ്പോയുടെ നിയന്ത്രണം കൈമാറണമെന്നുമായിരുന്നു നിർദേശം. എന്നാൽ സിറിയയുടെ പരമാധികാരത്തെ ബാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് അസാദ് ഭരണകൂടം വ്യക്‌തമാക്കി.

സർക്കാർ സേന മുന്നേറ്റം ശക്‌തമാക്കിയതിനെത്തുടർന്നു ശനിയാഴ്ച പതിനായിരം പേരെങ്കിലും കിഴക്കൻ ആലപ്പോയിൽനിന്നു പലായനം ചെയ്തെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.2012നുശേഷം നടക്കുന്ന ഏറ്റവും വലിയ കൂട്ടപ്പലായനമാണിത്.

ഈ മാസം 15നു കിഴക്കൻ ആലപ്പോയിലെ വെടിനിർത്തൽ സിറിയൻ സർക്കാർ പിൻവലിച്ചശേഷം ഇതുവരെ 27കുട്ടികൾ ഉൾപ്പെടെ 225 സാധാരണക്കാർ കൊല്ലപ്പെട്ടെന്നു ഒബ്സർവേറ്ററി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.