ബുക്കർ പുരസ്കാരം അമേരിക്കക്കാരന്
ബുക്കർ പുരസ്കാരം അമേരിക്കക്കാരന്
Wednesday, October 26, 2016 11:59 AM IST
ലണ്ടൻ: ബ്രിട്ടനിലെ മാൻബുക്കർ പുരസ്കാരം അമേരിക്കൻ എഴുത്തുകാരനായ പോൾ ബീറ്റിയുടെ ദ സെൽ ഔട്ട് എന്ന ആക്ഷേപസാഹിത്യ കൃതിക്കു ലഭിച്ചു. ആദ്യമായാണ് ഈ പുരസ്കാരത്തിന് ഒരു അമേരിക്കൻ സാഹിത്യകാരൻ അർഹനാവുന്നത്. ലണ്ടനിലെ ഗിൽഡ്ഹാളിൽ നടന്ന ചടങ്ങിൽ 61,00ഡോളർ വരുന്ന സമ്മാനത്തുക പോൾ ഏറ്റുവാങ്ങി.

അമേരിക്കയിലെ സമകാലീന വംശീയ രാഷ്്ട്രീയത്തെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നോവലിനെ ജഡ്ജിമാരുടെ പാനലിൽ ആധ്യക്ഷ്യം വഹിച്ച അമാന്ദ ഫോർമാൻ പ്രശംസിച്ചു. മാർക് ട്വയിനിന്റെയും ജോനാഥൻ സ്വിഫ്റ്റിന്റെയും കൃതികളെ അനുസ്മരിപ്പിക്കുന്ന രചനയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.

വേദനയും സന്തോഷവും പ്രസരിപ്പിക്കുന്നതും സമകാലീന സമൂഹത്തിന്റെ പരിച്ഛേദവുമാണ് ഈ കൃതി.


ന്യൂയോർക്കിൽ താമസിക്കുന്ന ബീറ്റിയുടെ മൂന്നു നോവലുകൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്–സ്ളംബർലാൻഡ്, ടഫ്, ദ വൈറ്റ്ബോയ് ഷഫിൾ.

രണ്ടു ബ്രിട്ടീഷുകാർ, രണ്ട് അമേരിക്കക്കാർ, ഒരു കാനഡക്കാരൻ, ഒരു ബ്രിട്ടീഷ്–കനേഡിയൻ എന്നീ ആറുപേരാണു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്.

1969ൽ സ്‌ഥാപിച്ച ബൂക്കർ പുരസ്കാരത്തിന് 2014നുശേഷമാണ് അമേരിക്കക്കാരെക്കൂടി പരിഗണിച്ചുതുടങ്ങിയത്. നേരത്തെ കോമൺവെൽത്ത് രാജ്യങ്ങളിലുള്ളവരെയായിരുന്നു പുരസ്കാരത്തിനു പരിഗണിച്ചിരുന്നത്.

കഴിഞ്ഞവർഷം ജമൈക്കൻ സ്വദേശി മാർലൺ ജെയിംസിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംഗ്സാണ് പുരസ്കാരം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.