ബാഗ്ദാദിൽ ചാവേറാക്രമണം, വെടിവയ്പ്; 55 മരണം
ബാഗ്ദാദിൽ ചാവേറാക്രമണം, വെടിവയ്പ്; 55 മരണം
Saturday, October 15, 2016 12:13 PM IST
ബാഗ്ദാദ്: ഇറാക്ക് തലസ്‌ഥാന നഗരിയായ ബാഗ്ദാദിൽ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) നടത്തിയ ചാവേറാക്രമണത്തിലും വെടിവയ്പിലും 55 മരണം. ഷിയ മുസ്ലിംകളുടെ മതചടങ്ങിനിടെ, പോലീസ് ചെക്ക്പോയിന്റിലും സുന്നി പാരാമിലിട്ടറി നേതാവിന്റെ കുടുംബത്തിനു നേർക്കുമായി മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാണ് ഇന്നലെ ഉണ്ടായത്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള വടക്കൻ ഇറാക്കിലെ മൊസ്യൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇറാക്ക് സൈന്യം ആരംഭിക്കാനിരിക്കേയാണ് ആക്രമണങ്ങൾ.

ഷിയ മുസ്ലിംകളുടെ മതചടങ്ങിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിലാണ് ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ടത്. ചടങ്ങു നടക്കുന്ന ടെന്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 41 പേർ കൊല്ലപ്പെട്ടതായും 33 പേർക്കു പരിക്കേറ്റതായും പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു മരണാനന്തരചടങ്ങിൽ സംബന്ധിക്കാനെത്തിയവരും ടെന്റിനുള്ളിൽ സന്നിഹിതരായിരുന്നതായാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഓൺലൈൻ പ്രസ്താവനയിലൂടെ ഐഎസ് ഏറ്റെടുത്തു. നഗരത്തിന്റെ വടക്കൻ ജില്ലയായ അൽ–ഷാബിലാണ് സംഭവം.


ഇന്നലെ രാവിലെ പോലീസ് ചെക്ക് പോയിന്റിനു നേരേ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. സദ്ദാം ഹുസൈന്റെ ജന്മസ്‌ഥലമായ തിക്രിതിനു തെക്കുള്ള മുതൈബിജയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം.

ബാഗ്ദാദിന്റെ വടക്കുണ്ടായ മറ്റൊരു ആക്രമണത്തിൽ സുന്നി പാരാമിലിട്ടറി നേതാവ് നുമാൻ അൽ മുജാമൈയുടെ ഭാര്യയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. ഇവരുടെ വീട്ടിൽ അതിക്രമിച്ചെത്തിയ തോക്കുധാരികളുടെ വെടിയേറ്റാണ് മരണം സംഭവിച്ചത്. ആക്രമണം നടക്കുമ്പോൾ നുമാൻ വീട്ടിലുണ്ടായിരുന്നില്ല. ഇഷാഖ് നഗരത്തിലാണ് സംഭവം. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട അക്രമികളെ പോലീസ് പിന്തുടർന്നതോടെ അവർ സ്വയം സ്ഫോടനം നടത്തി ജീവനൊടുക്കിയതായി അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.