പുടിന്റെ പാർട്ടിക്ക് ഉജ്വല വിജയം
പുടിന്റെ പാർട്ടിക്ക് ഉജ്വല വിജയം
Monday, September 19, 2016 12:13 PM IST
മോസ്കോ: റഷ്യൻ പാർലമെന്റ്(ഡ്യൂമ)തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നയിക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടിക്കു തകർപ്പൻ ജയം. 93 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ യുണൈറ്റഡ് റഷ്യയ്ക്ക് 54.3 ശതമാനം വോട്ടുണ്ട്. 450അംഗ ഡ്യൂമയിൽ പാർട്ടിക്ക്343 സീറ്റ് കിട്ടും. നിലവിലുള്ള ഡ്യൂമയിൽ പാർട്ടിക്ക് 238 സീറ്റേ ഉണ്ടായിരുന്നുള്ളു.

തന്റെ പാർട്ടി വൻനേട്ടം കൊയ്തെന്നു പുടിൻ വ്യക്‌തമാക്കി. എന്നാൽ പോളിംഗ് ശതമാനം 47.8 ആയിരുന്നു. ഇത് വിജയത്തിന്റെ തിളക്കം കുറച്ചതായി നിരീക്ഷകർ ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും 13ശതമാനത്തിനുമുകളിൽ വോട്ടു നേടി. ജസ്റ്റ് റഷ്യ പാർട്ടിക്ക് ആറു ശതമാനം വോട്ടു കിട്ടി. പുടിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളാണ് ഇവ.


ഡ്യൂമ ഇലക്ഷനിൽ നേടിയ വൻ വിജയം 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ പുടിനു വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു. മത്സരിക്കുമോ എന്ന കാര്യം ഇതുവരെ പുടിൻ വ്യക്‌തമാക്കിയിട്ടില്ല.

ക്രിമിയിലെ വോട്ടർമാരും ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രിമിയയെ പുടിൻ ബലം പ്രയോഗിച്ചു റഷ്യയോടു കൂട്ടിച്ചേർത്തശേഷം അവിടെ നടക്കുന്ന ആദ്യ വോട്ടെടുപ്പായിരുന്നിത്. ക്രിമിയയിലെ വോട്ടെടുപ്പ് അംഗീകരിക്കില്ലെന്നു യുഎസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.