ധാക്ക ഭീകരാക്രമണം: മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ധാക്ക ഭീകരാക്രമണം: മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Saturday, August 27, 2016 11:45 AM IST
ധാക്ക: ബംഗ്ലാദേശ് തലസ്‌ഥാനമായ ധാക്കയിൽ ജൂലൈ ഒന്നിനു നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ബംഗ്ലാദേശിൽ ജനിച്ച കനേഡിയൻ പൗരൻ തമിം അഹമ്മദ് ചൗധരി(30) ആണു കൊല്ലപ്പെട്ടത്. ചൗധരിയെക്കൂടാതെ രണ്ടു ഭീകരരും വെടിവയ്പിൽ കൊല്ലപ്പെട്ടു. ധാക്കയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള നാരായൺഗഞ്ചിൽ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ പറഞ്ഞു. ധാക്കാ തീവ്രവാദ വിരുദ്ധ യൂണിറ്റ് തലവൻ മുനിറുൾ ഇസ്ലാമിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റുമുട്ടൽ.

ഭീകരർക്കു വീടു വാടകയ്ക്കു നല്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരെന്ന വ്യാജേനയാണ് ഇവർ ഇവിടെ താമസിച്ചതെന്ന് വീട്ടുടമ മൊഴി നല്കി.

ജൂലൈ ഒന്നിനുശേ ഷം വാട കവീടുകളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കണമെന്ന ഉത്തരവു ലംഘിച്ചതിനാണ് വീട്ടുടമയെ കസ്റ്റഡിയിലെടുത്തത്.


മൂന്നുവർഷം മുമ്പ് കാനഡയിൽനിന്ന് അബുദാബി വഴിയാണ് ചൗധരി ബംഗ്ലാദേശിലെത്തിയത്. ബംഗ്ലാദേശിൽ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത് ചൗധരിയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് ബംഗ്ലാദേശിലെ ദേശീയ കമാൻഡറെന്നാണ് ചൗധരിയെ വിശേഷിപ്പിച്ചത്.

ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരി ഉൾപ്പെടെ 22 പേരാണു മരിച്ചത്. മണിക്കൂറുകൾ നീണ്ട ബന്ദിനാടകത്തിനുശേഷം ഏറ്റുമുട്ടലിൽ ആറു ഭീകരരെ വധിച്ച ബംഗ്ലാദേശ് സൈനിക കമാൻഡോകൾ 13 ബന്ദികളെ മോചിപ്പിച്ചു.

സൈനിക ഓപ്പറേഷൻ നടത്തുന്നതിനു മുമ്പ് 20 ബന്ദികളെ ഭീകരർ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. ഗുഡ്ഗാവ് സ്വദേശിനി തരിഷി ജയിൻ(18) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.