ഉത്തരകൊറിയ പ്ലൂട്ടോണിയം ഉത്പാദനം പുനരാരംഭിച്ചു
ഉത്തരകൊറിയ പ്ലൂട്ടോണിയം ഉത്പാദനം പുനരാരംഭിച്ചു
Wednesday, August 17, 2016 12:20 PM IST
ടോക്കിയോ: പ്ലൂട്ടോണിയം ഉത്പാദനം പുനരാരംഭിച്ചെന്ന് ഉത്തരകൊറിയ വ്യക്‌തമാക്കി.യുഎസിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം ആണവ പരീക്ഷണങ്ങൾ നിർത്തില്ലെന്നും ഉത്തരകൊറിയ അറിയിച്ചെന്നു ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അണുബോംബ് നിർമാണത്തിന് ആവശ്യമായ സമ്പുഷ്‌ട യുറേനിയം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഉത്തരകൊറിയയുടെ ആണവോർജ ഇൻസ്റ്റിറ്റ്യൂട്ട് ക്യോഡോയോടു പറഞ്ഞു. യോംഗ്ബിയോൺ ആണവകേന്ദ്രത്തിന്റെ ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂട്ടാണിത്. ഉത്പാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തിന്റെയോ സമ്പുഷ്‌ട യുറേനിയത്തിന്റെയോ അളവ് വെളിപ്പെടുത്തിയിട്ടില്ല.

യോംഗ്ബിയോൺ നിലയത്തിലെ മുഖ്യ റിയാക്ടർ പ്രവർത്തനം പുനരാരംഭിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തരകൊറിയ അറിയിച്ചിരുന്നു. ആണവ പരീക്ഷണങ്ങൾക്ക് യുഎൻ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ലംഘിച്ച് ജനുവരിയിൽ ഉത്തരകൊറിയ നാലാമത്തെ ആണവപരീക്ഷണം നടത്തി.


ഉത്തരകൊറിയയുടെ പക്കൽ അണ്വായുധ നിർമാണത്തിനുപയോഗിക്കാവുന്ന ഗ്രേഡിലുള്ള എത്രമാത്രം യുറേനിയവും പ്ലൂട്ടോണിയവും ഉണ്ടെന്നു വ്യക്‌തമല്ല.

ഈയിടെ ജപ്പാൻ സമുദ്രാതിർത്തിയിലേക്ക് ഉത്തരകൊറിയ മിസൈൽ അയച്ചത് ഏറെ വിവാദമായിരുന്നു. രണ്ടു മിസൈലുകൾ പരീക്ഷിച്ചെങ്കിലും ഒരെണ്ണം വിക്ഷേപണവേളയിൽതന്നെ തകർന്നു. രണ്ടാമത്തെ മിസൈൽ ജപ്പാൻ തീരത്തിനടുത്തു സമുദ്രത്തിൽ പതിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് വ്യക്‌തമായതിനെത്തുടർന്നു ജപ്പാൻ സേനയ്ക്ക് നേരത്തെ ജാഗ്രതാ ഉത്തരവു നൽകിയിരുന്നു.ഇതിനിടെ ദക്ഷിണകൊറിയയിൽ മിസൈൽ പ്രതിരോധ സംവിധാനം സ്‌ഥാപിക്കാനുള്ള യുഎസ് തീരുമാനം ഉത്തരകൊറിയയെ കൂടുതൽ രോഷം കൊള്ളിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.