അമേരിക്കയിൽ റഷ്യൻ സൈബർ ആക്രമണം
Saturday, July 30, 2016 11:01 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കു നേരേ വ്യാപക സൈബർ ആക്രമണം. പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പു സംവിധാനങ്ങളും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ കംപ്യൂട്ടർ നെറ്റ്വർക്കുകളും റഷ്യൻ സൈബർ ആർമി ഹാക്ക് ചെയ്തു. റഷ്യൻ ഇന്റലിജൻസിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെടുപ്പു വിലയിരുത്തലുകളും ഭാവി പരിപാടികളും വിശദമാക്കുന്ന ഫയലുകളാണ് ചോർത്തിയത്. എന്നാൽ, ആഭ്യന്തരരഹസ്യ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നു പാർട്ടി വ ക്‌താവ് നിക് മെറിൽ പറഞ്ഞു.അമേരിക്കൻ സുരക്ഷാ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ക്രൗഡ്ട്രൈക് എന്ന കമ്പനിയാണ് സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപ് പ്രസിഡന്റാവാൻ റഷ്യ ചരടുവലിക്കുന്നുണ്ടെന്ന് ഡെമോക്രാറ്റുകൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ എതിരാളി ഹില്ലരിയുടെ മുപ്പതിനായിരത്തോളം ഇ മെയിൽ സന്ദേശങ്ങൾ ചോർത്താൻ ബുധനാഴ്ച ട്രംപ് റഷ്യൻ ഇന്റലിജൻസിനോട് ആഹ്വാനം ചെയ്തിരുന്നു. താൻ കളിപറഞ്ഞതാണെന്നു ട്രംപ് പിന്നാലെ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതാണു റഷ്യയെ പ്രകോപിപ്പിച്ചതെന്നാണു സൂചന. ചോർത്തിയതു റഷ്യയാണെന്ന് അറിഞ്ഞിട്ടും ഒബാമ ഭരണകൂടം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയ്ക്കെതിരേ സൈബർ ആക്രമണം നട ത്തുന്ന രാജ്യങ്ങളിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് 2015 ൽ ഒബാമ പ്രഖ്യാപിച്ചിരുന്നു.


അതേസമയം, അമേരിക്കയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് തരംതാണ പ്രചാരണവേലകളിലൂടെ ട്രംപ് നടത്തുന്നതെന്ന് ഹില്ലരി പറഞ്ഞു. ദേശീയസുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ ലാഘവത്തോടെയാണ് ട്രംപ് കാണുന്നതെന്നും ഹില്ലരി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.