ഹില്ലരി ക്ലിന്റൺ ഡെമോക്രാറ്റിക് സ്‌ഥാനാർഥി
ഹില്ലരി ക്ലിന്റൺ ഡെമോക്രാറ്റിക് സ്‌ഥാനാർഥി
Tuesday, July 26, 2016 9:11 PM IST
ഫിലഡൽഫിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റൺ ഡെമോക്രാറ്റിക് സ്‌ഥാനാർഥിയാകും. ഫിലഡൽഫിയയിൽ നടന്ന ചതുർദിന ഡെമോക്രാറ്റിക് കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് ആദ്യമായാണ് ഒരു വനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുന്നത്.

വിവിധ സംസ്‌ഥാനങ്ങളിൽനിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കൺവൻഷനിൽ പങ്കെടുത്തത്. ഇതിൽ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളിൽ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേർണി സാൻഡേഴ്സണ് 1,865 വോട്ടുകളാണ് ലഭിച്ചത്.

കൺവൻഷനിൽ പ്രഥമവനിത മിഷേൽ ഒബാമയും സെനറ്റർ ബേർണി സാൻഡേഴ്സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു. എന്നാൽ സാൻഡേഴ്സിന്റെ ചില അനുയായികൾ ബഹളമുണ്ടാക്കി. സാൻഡേഴ്സാണു നേതൃത്വത്തിൽ വരേണ്ടതെന്ന് അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.


2001ൽ ന്യൂയോർക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹില്ലരി അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗികസ്‌ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009ൽ അമേരിക്കയുടെ 67–ാമത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിതയായി. 2013 വരെ ഈ സ്‌ഥാനത്തു തുടർന്ന അവർ മികച്ച ഭരണാധികാരി, നയതന്ത്രജ്‌ഞ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ചു.

പൊതുജീവിതത്തിന്റെ തുടക്കംമുതൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹില്ലരി ക്ലിന്റൺ. നേരത്തേ, റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.