ഒളിമ്പിക് അത്ലറ്റിക്സ്: റഷ്യ പുറത്ത്
Thursday, July 21, 2016 12:17 PM IST
ലോസാൻ: റഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് റിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിയില്ല. ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗത്തെത്തുടർന്ന് റഷ്യൻ അത്ലറ്റിക് ഫെഡറേഷനെ വിലക്കിയ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ നടപടിയെ ചോദ്യംചെയ്തു റഷ്യ സമർപ്പിച്ച അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി (സിഎഎസ്) തള്ളി.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നിയോഗിച്ച മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിൽ സർക്കാർ പിന്തുണയോടെയാണ് അത്ലറ്റുകൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 68 റഷ്യൻ അത്ലറ്റുകളുടെ വിലക്ക് നിലനിൽക്കുമെന്ന് കാസ് വിധിച്ചത്.


വാഡയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി റഷ്യയോടു വിശദീകരണം തേടിയിരുന്നു. 387 അംഗ ടീമിനെയാണ് റഷ്യ ഒളിമ്പിക്സിനായി തെരഞ്ഞെടുത്തത്. ഇതിൽ 68 താരങ്ങളാണ് അത്ലറ്റിക്സിൽ മാറ്റുരയ്ക്കേണ്ടിയിരുന്നത്. സർക്കാർ പിന്തുണയോടെ താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്നു കണ്ടെത്തിയതോടെ റഷ്യയെ ഒളിമ്പിക്സിൽനിന്നു പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.