മലയാളിയുവതിയെ ജർമനിയിൽ കൊന്നു കുഴിച്ചിട്ടു; ജർമൻകാരൻ ഭർത്താവ് അറസ്റ്റിൽ
മലയാളിയുവതിയെ ജർമനിയിൽ കൊന്നു കുഴിച്ചിട്ടു; ജർമൻകാരൻ ഭർത്താവ് അറസ്റ്റിൽ
Saturday, May 21, 2016 12:38 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: മലയാളിയുവതിയെ ജർമൻകാരനായ ഭർത്താവ് കൊലപ്പെടുത്തി സ്വന്തം പൂന്തോട്ടത്തിൽ കുഴിച്ചുമൂടി. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ്(34) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജർമൻകാരൻ റെനെ ഫെർഹോവ(33)നെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് എട്ടു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.

വെള്ളിയാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് റെനെയുടെ ഇടപെടലിൽ സംശയം തോന്നിയ പോലീസ് ഇയാളെ ഉടൻതന്നെ കസ്റ്റഡിയിൽ എടുത്തു. ചോദ്യംചെയ്യലിൽ ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചു. മധ്യജർമൻ നഗരമായ ഡൂയീസ്ബുർഗിന് അടുത്തുള്ള ഹോംബെർഗിലാണ് സംഭവം. ജർമനിയിലേക്കു കുടിയേറിയ അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏക മകളാണു ജാനെറ്റ്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ഏപ്രിൽ 13 മുതൽ ജാനെറ്റിനെ കാണാനില്ലെന്ന വിവരം പുറത്തുവന്നിരുന്നു. ജാനെറ്റിനെ കാണാനില്ലെന്ന കാര്യം ഭർത്താവ് ഫെർഹോവൻ പോലീസിലും അറിയിച്ചു. ഇയാൾ മൂന്നു തവണ പരാതി നൽകി. മേയ് മൂന്നിനാണ് ഒടുവിൽ പരാതി നൽകിയത്. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണു റെനെ പോലീസിനെ അറിയിച്ചിരുന്നത്. ജാനെറ്റിന്റെ മൊബൈൽ ഫോണിൽനിന്നു വാട്സ് ആപ്പിൽ സന്ദേശങ്ങൾ പിതാവ് സെബാസ്റ്റ്യനു ലഭിച്ചിരുന്നു. ജാനെറ്റ് എന്ന പേരിൽ ഫെർഹോവനാണ് ഇത് അയച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി.


സ്കൂൾ പഠനകാലം മുതൽ ഫെർഹോവനും ജാനെറ്റും സുഹൃത്തുക്കളായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുത്തു. അങ്കമാലിയിലാണ് വിവാഹം നടന്നത്. ജാനെറ്റ് നൃത്തരംഗത്തും സജീവയായിരുന്നു. കൊലപാതകകാരണം ഇതുവരെ വ്യക്‌തമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.