ബ്രസീൽ സ്പീക്കറെ ചുമതലയിൽനിന്നു നീക്കി കോടതി വിധി
Thursday, May 5, 2016 11:52 AM IST
ബ്രസീലിയ: ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നു. ബ്രസീൽ പാർലമെന്റിന്റെ അധോസഭയുടെ സ്പീക്കർ എഡുറാഡോ കുൻഹയെ സ്പീക്കറുടെ ചുമതല നിർവഹിക്കുന്നതിൽനിന്നു വിലക്കിക്കൊണ്ട് സുപ്രീംകോടതി ജഡ്ജി തിയോറി സവാസ്കി ഉത്തരവിട്ടു.

എംപിമാരെ ഭീഷണിപ്പെടുത്തി, സ്പീക്കർക്ക് എതിരേയുള്ള അന്വേഷണം തടസ്സപ്പെടുത്തി തുടങ്ങിയവയാണു കുൻഹയ്ക്ക് എതിരേയുള്ള ആരോപണങ്ങൾ. ദിൽമയെ ഇംപീച്ചു ചെയ്യണമെന്ന അധോസഭയുടെ ശിപാർശ സെനറ്റിന്റെ പരിഗണനയിലിരിക്കേയാണു സ്പീക്കർക്ക് എതിരേ വിധി വന്നത്. സ്പീക്കർ കുൻഹയും വൈസ് പ്രസിഡന്റ് മൈക്കൽ ടെമറും ദിൽമയുടെ എതിരാളികളാണ്. ഇംപീച്ച്മെന്റ് ശിപാർശ സെനറ്റ് അംഗീകരിച്ചാൽ ദിൽമയെ സസ്പെൻഡ് ചെയ്ത് വൈസ് പ്രസിഡന്റ് ടെമറിനെ അധികാരം ഏല്പിക്കും. അധികാരശ്രേണിയിൽ വൈസ് പ്രസിഡന്റ് കഴിഞ്ഞാൽ അടുത്തസ്‌ഥാനമുള്ളയാളാണു സ്പീക്കർ കുൻഹ.


രാഷ്ട്രത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോബാസ് എണ്ണക്കമ്പനിയിലെ അഴിമതി സംബന്ധിച്ച കേസിലാണു സ്പീക്കർ കുടുങ്ങിയത്. സ്പീക്കർക്കു പുറമേ മുൻ പ്രസിഡന്റ് ലുലാ ഡി സിൽവാ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്‌ഥരും പെട്രോബാസ് കേസിൽ കുറ്റാരോപിതരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.