മ്യാന്‍മറില്‍ സ്യൂ കി പ്രസിഡന്റാവും ?
മ്യാന്‍മറില്‍ സ്യൂ കി പ്രസിഡന്റാവും ?
Tuesday, February 9, 2016 11:07 PM IST
നയ്പിറ്റോ: നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്സാന്‍ സ്യൂ കിയെ മ്യാന്‍മര്‍ പ്രസിഡന്റ് പദത്തില്‍ അവരോധിക്കുന്നതിന് അണിയറ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഭര്‍ത്താവോ മക്കളോ വിദേശപൌരന്മാരായിട്ടുള്ളവര്‍ക്ക് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്നതിനു വിലക്കുണ്ട്. സ്യൂ കിയുടെ അന്തരിച്ച ഭര്‍ത്താവ് ബ്രിട്ടീഷ് പൌരനായിരുന്നു. മക്കള്‍ക്ക് ബ്രിട്ടീഷ് പൌരത്വമുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള വകുപ്പുകള്‍ പ്രകാരം സ്യൂകിക്ക് മ്യാന്‍മര്‍ പ്രസിഡന്റ് പദം വഹിക്കാനാവില്ല.

ഈ വിലക്കു മറികടക്കുന്നതിനു സൈനിക നേതൃത്വവുമായി എന്‍എല്‍ഡി നേതൃത്വം ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചയുടെ ഫലം ആശാവഹമായിരിക്കുമെന്നു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടിവിചാനലുകളായ സ്കൈനെറ്റും മ്യാന്‍മര്‍ ടിവിയും പറഞ്ഞു.

ഇപ്പോഴത്തെ പ്രസിഡന്റ് തെയിന്‍ സീന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. അതിനുമുമ്പു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പാര്‍ലമെന്റിന്റെ അധോസഭയും ഉപരിസഭയും സൈനിക നേതൃത്വവും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാര്‍ച്ച് 17നു മുമ്പു നല്‍കണമെന്ന് പാര്‍ലമെന്റ് ചെയര്‍മാന്‍ മാന്‍ വിന്‍ക്യാംഗ് ത്വാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 664 അംഗ പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും. ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ പ്രസിഡന്റും മറ്റു രണ്ടുപേര്‍ വൈസ് പ്രസിഡന്റുമാരുമാവും.


പാര്‍ലമെന്റില്‍ വന്‍ഭൂരിപക്ഷമുള്ളതിനാല്‍ പ്രസിഡന്റിന്റെ പോസ്റും ഒരു വൈസ് പ്രസിഡന്റിന്റെ പോസ്റും എന്‍എല്‍ഡിക്കു ലഭിക്കും.

പ്രസിഡന്റായി സ്യൂ കി വരണമെന്നാണു പാര്‍ട്ടി അംഗങ്ങളുടെ ആഗ്രഹം. ഭരണഘടനാ വിലക്ക് മറികടക്കാന്‍ സൈനിക നേതൃത്വവുമായി നടത്തുന്ന ചര്‍ച്ച വിജയിപ്പിക്കാനാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 75 ശതമാനത്തിലേറെ വോട്ടുണ്െടങ്കില്‍ ഭരണഘടനയിലെ നിര്‍ദിഷ്ട വകുപ്പ് സസ്പെന്‍ഡു ചെയ്യാം. സൈന്യത്തിന് പാര്‍ലമെന്റില്‍ 25% സീറ്റ് ഉള്ളതിനാല്‍ എന്‍എല്‍ഡിക്ക് ഒറ്റയ്ക്ക് ഭരണഘടനാ ഭേദഗതി സാധ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.