ന്യൂഹാംഷയര്‍: ഹില്ലരിയും ട്രംപും ആശങ്കയോടെ
ന്യൂഹാംഷയര്‍: ഹില്ലരിയും ട്രംപും ആശങ്കയോടെ
Sunday, February 7, 2016 12:12 AM IST
മാഞ്ചസ്റര്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയിലും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മുന്‍പിലാകുമെന്നു കരുതിയവര്‍ക്കു തിരിച്ചടി ലഭിച്ച അയോവയ്ക്കു ശേഷം വരുന്ന ന്യൂഹാംഷയര്‍ പ്രൈമറിയില്‍ കാറ്റ് എങ്ങോട്ടു വീശും? പ്രസിഡന്റു തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥിമോഹികളായവരെല്ലാം ആശങ്കയിലാണ്.ഒന്നുമാത്രമാണ് ഉറപ്പ്. ഇത്തവണ പതിവിലും വളരെ കൂടുതല്‍ പേര്‍ പ്രൈമറിയില്‍ വോട്ടുചെയ്യും. ചൊവ്വാഴ്ചയാണു വോട്ടിംഗ്.

അയോവയില്‍ കഷ്ടിച്ചു ജയിച്ച ഹില്ലരി ക്ളിന്റനാണ് ന്യൂഹാംഷയര്‍ ബാലികേറാമല ആണെന്നു പറ യാം. ഏറ്റവുമൊടുവിലെ അഭിപ്രായ സര്‍വേയില്‍ ഹില്ലരി ക്ളിന്റന്റെ പിന്തു ണ 38ശതമാനം. എതിരാളി ബേര്‍ണി സാന്‍ഡേഴ്സിന് 58 ശതമാനം.

അയോവയില്‍ തീരെ ചെറിയ ഭൂരിപക്ഷം ലഭിച്ച ഹില്ലരി കടുത്ത സോഷ്യലിസ്റ് നിലപാടെടുക്കുന്ന സാന്‍ഡേഴ്സിനോട് താരതമ്യപ്പെടുത്തുമ്പോള്‍ മിതവാദിയാണ്. അയോവ കഴിഞ്ഞശേഷം ഹില്ലരിയും തീവ്രനിലപാട് കൈക്കൊണ്ടിട്ടുണ്ട്. സ്വതന്ത്രനായും സോഷ്യലിസ്റായും സെനറ്റിലേക്കും ഗവര്‍ണര്‍ സ്ഥാനത്തേക്കും വിജയിച്ചിട്ടുള്ളയാളാണ് 74 കഴിഞ്ഞ സാന്‍ഡേഴ്സ്. ഹില്ലരി പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ഡെമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ന്യൂ ഇംഗ്ളണ്ട് സംസ്ഥാനങ്ങളില്‍ സാന്‍ഡേഴ്സിനു ലഭിക്കുന്നത്.


റിപ്പബ്ളിക്കന്‍ പക്ഷത്ത് ഡൊണാള്‍ഡ് ട്രംപിനുതന്നെ മുന്‍തൂക്കം. അയോവയില്‍ അട്ടിമറിവിജയം നേടിയ ടെഡ് ക്രൂസിന് ന്യൂഹംഷയറില്‍ 15 ശതമാനം പിന്തുണയേ സര്‍വേകളില്‍ കാണുന്നുള്ളൂ. ട്രംപിനു 30-ഉം മരിയോ റൂബിയോയ്ക്ക് 17-ഉം ശതമാനം പിന്തുണയുണ്ട്. കാനഡയിലെ കല്‍ഗാരിയില്‍ ജനിച്ച 45 വയസുള്ള ക്രൂസ് ഇപ്പോള്‍ ടെക്സസില്‍നിന്നു സെനറ്ററാണ്. സ്പാനിഷ് വംശജനായ ഇദ്ദേഹത്തിനു കടുത്ത യാഥാസ്ഥിതിക വിഭാഗത്തിലാണ് കൂടുതല്‍ പിന്തുണ.

ചെറിയ സംസ്ഥാനമായ ന്യൂഹാംഷയറിലെ ജയവും തോല്‍വിയും അന്തിമഫലത്തെ ബാധിക്കില്ല. എന്നാല്‍ തുടര്‍ച്ചയായ തോല്‍വി നേരിടുന്ന സ്ഥാനാര്‍ഥികള്‍ക്കു പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.