കാലാവസ്ഥാ വ്യതിയാനം ഉത്തരവാദിത്വം സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്: മോദി
കാലാവസ്ഥാ വ്യതിയാനം ഉത്തരവാദിത്വം സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്: മോദി
Tuesday, December 1, 2015 12:27 AM IST
പാരീസ്: കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ കെട്ടിയേല്പിക്കുന്നതിന് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീതു നല്‍കി. കാലാവസ്ഥ വ്യതിയാനം ഞങ്ങളുടെ സൃഷ്ടിയല്ല. വ്യാവസായിക രാഷ്ട്രങ്ങള്‍ ഫോസില്‍ ഇന്ധനം കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്നത്തിനു കാരണം.

കാലാവസ്ഥാ വ്യതിയാനം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണെന്നും ഇതിനു സത്വര പരിഹാരം കാണുന്നതിന് പാരീസ് ഉച്ചകോടിയില്‍ ശ്രമം ഉണ്ടാവണമെന്നും ഉച്ചകോടിയില്‍ ഇന്ത്യാ പവിലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു മോദി പറഞ്ഞു. മോദിയും പരിസ്ഥിതി മന്ത്രി ജാവദേക്കറും പവിലിയനിലെ വിവിധ സ്റാളുകള്‍ സന്ദര്‍ശിച്ചു.

ഏതാനും ചിലരുടെ ജീവിതശൈലി വികസനത്തിന്റെ പാതയില്‍ ആദ്യചുവടുകള്‍ വയ്ക്കുന്ന മറ്റ് അനേകരുടെ അവസരങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ളതാവരുതെന്ന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ മോദി പറഞ്ഞു.ഫോസില്‍ ഇന്ധന ഉപയോഗത്തിലൂടെ വ്യാവസായിക പുരോഗതിയും സമൃദ്ധിയും കൈവരിച്ച സമ്പന്ന രാജ്യങ്ങള്‍ കാര്‍ബണ്‍ നിര്‍മനം കുറയ്ക്കുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ സിംഹഭാഗവും ഏറ്റെടുത്തേ മതിയാവൂ എന്നു മോദി ചൂണ്ടിക്കാട്ടി. ആഗോള താപനം രണ്ടു സെല്‍ഷ്യസ് കുറയ്ക്കണമെന്നാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം എല്ലാ രാജ്യങ്ങളും തുല്യമായി വഹിക്കണമെന്നാണു യുഎസ് തുടങ്ങി കാര്‍ബണ്‍ നിര്‍ഗമനം ഏറ്റവും കുടുതലുള്ള രാജ്യങ്ങളുടെ ആവശ്യം.


പാരീസ് ഉച്ചകോടിക്കിടെ പ്രസിഡന്റ് ഒബാമയുമായും പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.

ഷരീഫും മോദിയും ഹസ്തദാനം ചെയ്തശേഷം സോഫയില്‍ അടുത്തടുത്തിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ കിട്ടിയിട്ടില്ല. സൌഹൃദ സന്ദര്‍ശനം മാത്രമായിരുന്നിതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. മുന്‍ ഉപാധിവയ്ക്കാതെ ഇന്ത്യയുമായി പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു ശനിയാഴ്ച പ്രധാനമന്ത്രി ഷരീഫ് ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിനോടു പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.