ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ കോടതിയില്‍ കീഴടങ്ങും
Monday, November 30, 2015 11:27 PM IST
ധാക്ക: ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി പാര്‍ട്ടി നേതാവുമായ ബീഗം ഖാലിദ സിയ വിചാരണക്കോടതിയില്‍ കീഴടങ്ങും. പ്രധാനമന്ത്രിയായിരിക്കേ പ്രകൃതിവാതക പാടം കനേഡിയന്‍ കമ്പനിക്കു നല്‍കിയതിലെ അഴിമതിയാരോപണങ്ങളെത്തുടര്‍ന്നാണിത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇന്നു 11.30ന് പ്രത്യേക ജഡ്ജിക്കു മുമ്പില്‍ അവര്‍ ഹാജരാകും.

അഴിമതിക്കേസ് റദ്ദാക്കണമെന്ന സിയയുടെ ആവശ്യം ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. 2007ലെ പട്ടാളഭരണകൂടത്തിന്റെ സമയത്താണു കേസ് ഫയല്‍ ചെയ്തത്. കനേഡിയന്‍ കമ്പനിയുമായുണ്ടാക്കിയ സുതാര്യമല്ലാത്ത കരാറിലൂടെ സിയയും മറ്റു പത്തുപേരും 13,777 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപിച്ചിരുന്നു.


സിയയുടെ ഭര്‍ത്താവും പാര്‍ട്ടി സ്ഥാപകനുമായ സിയാവുര്‍ റഹ്മാന്റെ പേരിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വേറെയും രണ്ടു അഴിമതിക്കേസുകളില്‍ ഇവര്‍ വിചാരണ നേരിടുന്നുണ്ട്. രണ്ടുവട്ടം സിയ ബംഗ്ളാദേശ് പ്രധാനമന്ത്രിയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.