തീകൊണ്ടു കളിക്കരുതെന്നു റഷ്യയോടു തുര്‍ക്കി
Saturday, November 28, 2015 11:37 PM IST
മോസ്കോ/അങ്കാറ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥത മുറുകുന്നു. യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്കു നല്കിയത് അമേരിക്കയാണെന്നു റഷ്യ ആരോപിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ തങ്ങളുടെ പക്കലുണ്െടന്നു റഷ്യ അറിയിച്ചു. എന്നാല്‍, തീകൊണ്ടാണു റഷ്യ കളിക്കുന്നതെന്നു തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ഡോഗന്‍ മുന്നറിയിപ്പു നല്കി. യുദ്ധവിമാനത്തിന്റെ പേരിലുള്ള വാക്പോര് അവസാനിപ്പിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ റഷ്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നതില്‍ താത്പര്യമില്ലെന്നും തുര്‍ക്കി വ്യക്തമാക്കി.

അതേസമയം, റഷ്യയിലെ തുര്‍ക്കി കമ്പനികളില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തി. തുര്‍ക്കിയുടെ റഷ്യയിലുള്ള നിര്‍മാണ കമ്പനികളിലാണു പ്രധാനമായും റെയ്ഡ് നടക്കുന്നത്. തുര്‍ക്കി ട്രക്കുകള്‍ റഷ്യന്‍ പോലീസ് അതിര്‍ത്തിയില്‍വച്ചു തിരിച്ചയയ്ക്കുകയാണെന്നാണു റിപ്പോര്‍ട്ട്. തുര്‍ക്കി വിനോദസഞ്ചാരികളെ റഷ്യയിലേക്കു കടത്തിവിടുന്നില്ല. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും റഷ്യ പദ്ധതിയിടുന്നുണ്ട്. തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ റഷ്യന്‍ വിനോദസഞ്ചാരികള്‍ക്കു നേരത്തേ നിര്‍ദേശം നല്കിയിരുന്നു.


അതേസമയം, ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പടിഞ്ഞാറന്‍ ശക്തികളായ അമേരിക്കയ്ക്കൊപ്പം തുടര്‍ന്നും പോരാട്ടത്തിനു തയാറാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസിനും സഖ്യ സേനയ്ക്കുമൊപ്പം ഐഎസിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ തയാറാണ്. എന്നാല്‍, യുദ്ധവിമാനം വെടിവച്ചിട്ടതുപോലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.