കിഴക്കന്‍ യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം വീഴ്ത്തിയതു റഷ്യന്‍ മിസൈല്‍
കിഴക്കന്‍ യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം വീഴ്ത്തിയതു റഷ്യന്‍ മിസൈല്‍
Wednesday, October 14, 2015 11:42 PM IST
ഹേഗ്: കിഴക്കന്‍ യുക്രെയ്നില്‍ 298 പേരുടെ മരണത്തിനിടയാക്കിയ മലേഷ്യന്‍ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ഡച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. റഷ്യന്‍ നിര്‍മിത ബുക് മിസൈല്‍ ലോഞ്ചറില്‍നിന്നു തൊടുത്തുവിട്ട ഉപരിതല മിസൈലേറ്റാണു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് യാത്രാവിമാനം 2014ല്‍ തകര്‍ന്നതെന്നു ഡച്ച് സുരക്ഷാബോര്‍ഡ് ചെയര്‍മാന്‍ ജൌസ്ട്ര വ്യക്തമാക്കി.

വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടതുവശത്താണു മിസൈല്‍ പതിച്ചത്. ഇതേത്തുടര്‍ന്നു മറ്റുഭാഗങ്ങള്‍ വേര്‍പെട്ടു. ആരാണു മിസൈല്‍ പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റഷ്യന്‍ പക്ഷപാതികളായ കിഴക്കന്‍ യുക്രെയ്ന്‍ വിമതരാണു മിസൈല്‍ പ്രയോഗിച്ചു വിമാനം വീഴ്ത്തിയതെന്ന് പാശ്ചാത്യരാജ്യങ്ങളും യുക്രെയ്നും നേരത്തെ ആരോപിച്ചിരുന്നു. യുക്രെയ്ന്‍ സൈന്യമായിരിക്കും മലേഷ്യന്‍ വിമാനം വീഴ്ത്തിയതെന്നായിരുന്നു റഷ്യയുടെ മറുപടി. ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലാലമ്പൂരിലേക്കു പറക്കുമ്പോഴാണ് കിഴക്കന്‍ യുക്രെയ്നില്‍ വിമാനം വീണത്. 2014 ജൂലൈ 17നു നടന്ന ദുരന്തത്തില്‍ 298 പേര്‍ മരിച്ചു. ഇവരില്‍ 196 പേരും ഡച്ചുകാരായിരുന്നു. യുക്രെയ്ന്‍ ആവശ്യപ്പെട്ട പ്രകാരമാണു ഡച്ച് അധികൃതര്‍ അന്വേഷണം നടത്തിയത്. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ വ്യോമാതിര്‍ത്തി അടയ്ക്കാന്‍ യുക്രെയ്ന്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.