സിറിയയില്‍ റഷ്യയുടെ ക്രൂസ് മിസൈല്‍ ആക്രമണം
Thursday, October 8, 2015 12:16 AM IST
മോസ്കോ: കാസ്പിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകളില്‍നിന്ന് സിറിയയിലെ ഐഎസ് ലക്ഷ്യങ്ങളില്‍ റഷ്യ ദീര്‍ഘദൂര ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. നാലു യുദ്ധക്കപ്പലുകളില്‍നിന്ന് 26 ക്രൂസ് മിസൈലുകള്‍ അയച്ചെന്നും ഐഎസിന്റെ 11 കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു അറിയിച്ചു.

സെപ്റ്റംബര്‍ 30ന് സിറിയയിലെ ഐഎസ് താവളങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു. ആദ്യമായാണ് യുദ്ധക്കപ്പലുകളും ആക്രമണത്തില്‍ പങ്കെടുക്കുന്നത്.

കാസ്പിയനില്‍നിന്ന് ഇറാക്കിന്റെയും ഇറാന്റെയും മുകളിലൂടെ 1500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണു ക്രൂസ് മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിച്ചത്. അമേരിക്ക ചെയ്യുന്നതുപോലെ വിദൂര ലക്ഷ്യങ്ങളില്‍ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ തങ്ങള്‍ക്കും സാധിക്കുമെന്നു തെളിയിക്കുകയായിരിക്കും റഷ്യയുടെ ഉദ്ദേശ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്നലെ രാവിലെ നടന്ന ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ ഐഎസിന്റെയും അല്‍നുസ്റയുടെയും കമാന്‍ഡ് സെന്ററുകളും ആയുധ ഡിപ്പോകളും തകര്‍ന്നെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു യാതൊരു നാശനഷ്ടവുമുണ്ടായിട്ടില്ല.


ഇതിനിടെ സിറിയന്‍ സൈന്യം അസാദ് വിരുദ്ധരുടെ കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി. റഷ്യയുടെ വ്യോമാക്രമണം സിറിയന്‍ സൈന്യത്തിന് ഏറെ സഹായകമായി.

ഐഎസുമായുള്ള പോരാട്ടത്തില്‍ റഷ്യയുമായി സഹകരിക്കാന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇരുകൂട്ടരുടെയും വിമാനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് ചര്‍ച്ച നടത്തുന്നതിനു വിരോധമില്ല. റഷ്യയുടെ വ്യോമാക്രമണം പ്രസിഡന്റ് അസാദിനെ സഹായിക്കാനും അദ്ദേഹത്തെ എതിര്‍ക്കുന്ന വിമതരെ തകര്‍ക്കാനുമാണെന്നാണ് അമേരിക്കയുടെ ആരോപണം. വിമതര്‍ക്ക് അമേരിക്ക സഹായം നല്‍കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.