തുര്‍ക്കിക്കാരായ തൊഴിലാളികളെ ഇറാക്കില്‍ തട്ടിക്കൊണ്ടുപോയി
Thursday, September 3, 2015 12:05 AM IST
ബാഗ്ദാദ്: ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയിലെ 18 തൊഴിലാളികളെ ഇറാക്കില്‍ തട്ടിക്കൊണ്ടുപോയി. ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷിട്ടേ പ്രവിശ്യയിലെ സദര്‍ സിറ്റിയില്‍ സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. പണിസ്ഥലത്തേക്കു പാഞ്ഞെത്തിയ ഭീകരര്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു. തുര്‍ക്കി സ്വദേശികള്‍ക്കൊപ്പം ഇറാക്കികളും ഭീകരരുടെ പിടിയിലായെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.


തട്ടിക്കൊണ്ടു പോയവരില്‍ മൂന്നുപേര്‍ എന്‍ജിനിയര്‍മാരും ഒരാള്‍ അക്കൌണ്ടന്റുമാണ്. അതേസമയം തങ്ങളുടെ പൌരന്മാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെന്നു തുര്‍ക്കി വിദേശകാര്യ വക്താവ് അറിയിച്ചു. ക്യാമ്പിലുണ്ടായിരുന്ന മറ്റു രാജ്യക്കാരെ ഒഴിവാക്കി തുര്‍ക്കികളെ മാത്രമാണ് തട്ടിക്കൊണ്ടുപോയത്.

ഇറാക്കി അധികൃതരുമായി ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു തുര്‍ക്കി ഡപ്യൂട്ടി പ്രധാനമന്ത്രി നുമന്‍ കുരുള്‍മസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.