യൂബര്‍ ടാക്സി മാനഭംഗം: പരാതി പിന്‍വലിച്ചു
Thursday, September 3, 2015 12:07 AM IST
ന്യൂയോര്‍ക്ക്: ന്യൂഡല്‍ഹിയില്‍ യൂബര്‍ ടാക്സിയില്‍ മാനഭംഗത്തിനിരയായ യുവതി ടാക്സി കമ്പനിക്കെതിരേ യുഎസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പരാതി പിന്‍വലിച്ചു. അഭിഭാഷകന്‍ ഡഗ്ളസ് വിഗ്ഡോര്‍ മുഖാന്തരമാണു നിയമപരമായി കേസ് പിന്‍വലിക്കണമെന്ന അപേക്ഷ ഇവര്‍ നല്കിയത്. തന്റെ പേര് ജയിന്‍ ഡോയി എന്നാണെന്നും ഇവര്‍ വെളിപ്പെടുത്തി. എന്നാല്‍, എന്തു കാരണത്താലാണു പരാതി പിന്‍വലിക്കുന്നതെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞില്ല. നിയമനടപടികള്‍ക്കുവേണ്ടിവന്ന തുക ഇരുകക്ഷികളും പങ്കിട്ടു നല്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2014 ഡിസംബര്‍ അഞ്ചിനാണു ഗുഡ്ഗാവിലെ ഫിനാന്‍സ് കമ്പനിയിലെ ജോലിക്കാരിയായ യുവതിയെ യൂബര്‍ ടാക്സി ഡ്രൈവര്‍ ശിവകുമാര്‍ യാദവ് മാനഭംഗപ്പെടുത്തിയത്. ഇതേത്തുടര്‍ന്നു യൂബര്‍ ടാക്സി ഡല്‍ഹിയില്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇതിനെതിരേ കമ്പനി നല്കിയ പരാതിയില്‍ നിരോധനം ഹൈക്കോടതി റദ്ദാക്കി. ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കമ്പനിയോടു കോടതി നിര്‍ദേശിച്ചു.


താന്‍ മാനഭംഗത്തിനിരയായതു ടാക്സിയില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണെന്നും ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡ്രൈവര്‍മാര്‍ ആകുന്നുണ്െടന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരിയിലാണു ജയിന്‍ യുഎസ് കോടതിയില്‍ പരാതി നല്കിയത്. തനിക്കു കമ്പനി നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, യാദവ് എന്ന പ്രതിയുമായി കമ്പനിക്കു നേരിട്ടു ബന്ധമില്ലെന്നും ഒരു ഡ്രൈവര്‍ ചെയ്ത കുറ്റത്തിനു കമ്പനി ഉത്തരവാദിയല്ലെന്നും ചൂണ്ടിക്കാട്ടി ഏപ്രിലില്‍ അമേരിക്കന്‍ കമ്പനിയായ യൂബര്‍ ഹര്‍ജി നല്കിയിരുന്നു. എന്നാല്‍, കമ്പനിക്കെതിരേയുള്ള മാനനഷ്ടക്കേസ് യുവതി പിന്‍വലിച്ചത് ഇന്ത്യയിലെ കോടതിയില്‍ നിലവിലുള്ള കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.