ഹഖാനി ഗ്രൂപ്പിന്റെ ഭീഷണി തുടരുന്നു: യുഎസ്
ഹഖാനി ഗ്രൂപ്പിന്റെ ഭീഷണി തുടരുന്നു: യുഎസ്
Wednesday, September 2, 2015 10:22 PM IST
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ഹഖാനി ഗ്രൂപ്പിനെ പാക്കിസ്ഥാനില്‍നിന്നു തുടച്ചുമാറ്റിയെന്ന പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസിന്റെ അവകാശവാദത്തെ യുഎസ് ചോദ്യം ചെയ്തു.

ഹഖാനിഗ്രൂപ്പ് ഉള്‍പ്പെടെ വിവിധ ഭീകര പ്രസ്ഥാനങ്ങള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും സജീവമാണെന്നും ഭീകരരില്‍നിന്നുള്ള ഭീഷണി തുടരുകയാണെന്നും യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.നോര്‍ത്ത് വസിറിസ്ഥാനില്‍ ഹഖാനി ഗ്രൂപ്പിന്റെ നട്ടെല്ലൊടിച്ചെന്നായിരുന്നു സര്‍ത്താജ് അസീസിന്റെ വീമ്പിളക്കല്‍. എന്നാല്‍ യുഎസ് ഇതു മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് ടോണര്‍ നല്‍കുന്ന സൂചന.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഇസ്്ലാമാബാദിലെത്തി പാക് അധികൃതരുമായി ഭീകരരുടെ ഭീഷണിയെക്കുറിച്ചും അവരെ അമര്‍ച്ച ചെയ്യുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച നടത്തിയെന്നും ടോണര്‍ ചൂണ്ടിക്കാട്ടി.


ഹഖാനി ശൃംഖല പാക്കിസ്ഥാനില്‍ ശക്തമാണന്നു നേരത്തേ പെന്റഗണും പറയുകയുണ്ടായി. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതു ഹഖാനി ഗ്രൂപ്പിലെ ഭീകരരായിരുന്നു.

പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഭീകരസംഘടനകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവീസ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തിയിട്ടുള്ള യുഎസ് സൈനികര്‍ക്ക് പാക്കിസ്ഥാനിലെ ഹഖാനി ഗ്രൂപ്പ് ഭീകരരില്‍നിന്നു ഭീഷണിയുണ്െടന്നു ഡേവീസ് ചൂണ്ടിക്കാട്ടി.

ഹഖാനി ഗ്രൂപ്പിനെതിരേ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്നു സാക്ഷ്യപ്പെടുത്താന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്റ്റണ്‍ കാര്‍ട്ടര്‍ ഇതുവരെ തയാറായിട്ടില്ല. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 30 കോടി ഡോളറിന്റെ ഫണ്ട് പാക്കിസ്ഥാനു ലഭ്യമാവണമെങ്കില്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.