കാഷ്മീരിനെ ഒഴിവാക്കി ചര്‍ച്ച പറ്റില്ല: ജര്‍മനി
കാഷ്മീരിനെ ഒഴിവാക്കി ചര്‍ച്ച പറ്റില്ല: ജര്‍മനി
Tuesday, September 1, 2015 11:53 PM IST
ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ കാഷ്മീര്‍ പ്രശ്നം ഒഴിവാക്കാനാവില്ലെന്നു ജര്‍മനി.

പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെയിന്‍മറാണ് പത്രസമ്മേളനത്തില്‍ നിലപാടു വ്യക്തമാക്കിയത്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള കൂടിക്കാഴ്ച ഈയിടെ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു സ്റെയിന്‍മറുടെ പ്രസ്താവന.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെയല്ലാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാവില്ലെന്ന് അഫ്ഗാന്‍ സന്ദര്‍ശനത്തിനുശേഷം ഒരു സംഘം ജര്‍മന്‍ പ്രതിനിധികളോടൊപ്പം പാക്കിസ്ഥാനിലെത്തിയ സ്റെയിന്‍മര്‍ അഭിപ്രായപ്പെട്ടു.

ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാന്‍ പാക്കിസ്ഥാനോടു സ്റെയിന്‍മര്‍ ആവശ്യപ്പെട്ടു. ഇതിനായി അഫ്ഗാനിസ്ഥാന്റെയും അന്തര്‍ദേശീയ സമൂഹത്തിന്റെയും സഹകരണത്തോടെ മുന്നോട്ടുനീങ്ങണം. ഭീകരത അതിര്‍ത്തിയില്‍ നിശ്ചലമായി നില്‍ക്കുമെന്നു കരുതരുത്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ അയല്‍ക്കാര്‍ എല്ലാവരും പ്രത്യേകിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും യോജിച്ചു ഭീകരരെ നേരിടണം.


അഫ്ഗാനിസ്ഥാനില്‍ അണുബോംബിടാന്‍ അമേരിക്ക ആലോചിച്ചെന്ന്

ബര്‍ലിന്‍: 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അണുബോംബിടാന്‍ അമേരിക്ക ആലോചിച്ചിരുന്നതായി ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മൈക്കല്‍ സ്റെയിനര്‍. ജര്‍മനിയിലെ ഡെര്‍ സ്പീഗലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും അല്‍ക്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. യുഎസ് ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ആണവാക്രമണം നടത്തുന്നതിനെക്കുറിച്ചു പഠിക്കുകയും രൂപരേഖ തയാറാക്കുകയുംവരെ ചെയ്തെന്നു സ്റെയിനര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.