നാലുതവണ മാറ്റിവച്ച വധശിക്ഷ പാക്കിസ്ഥാന്‍ നടപ്പിലാക്കി
Wednesday, August 5, 2015 11:10 PM IST
ഇസ്്ലാമാബാദ്: നാലുതവണ മാറ്റിവച്ചശേഷം പാക്കിസ്ഥാന്‍ ഇന്നലെ ഷഫ്കാത് ഹുസൈന്‍ എന്ന കുട്ടിക്കുറ്റവാളിയെ തൂക്കിലേറ്റി. 2004ല്‍ ഏഴുവയസായ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. എന്നാല്‍ കുറ്റകൃത്യം നടത്തുമ്പോള്‍ പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ നിയമവിരുദ്ധമാണെന്നും വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തി.

മര്‍ദനം നടത്തി പ്രതിയെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. കറാച്ചിയില്‍ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു ഷഫ്കാത് ഹുസൈന്‍. അപ്പാര്‍ട്ടുമെന്റില്‍നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാരോപിച്ച് 2004ലാണ് പ്രതിയെ അറസ്റ് ചെയ്തത്. ജനുവരിയില്‍ തൂക്കിലിടാനിരുന്നതാണ്.


എന്നാല്‍ വയസ് സംബന്ധിച്ചു തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതിക്ക് 14 വയസു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നായിരുന്നു വാദം. 23 വയസുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി കേസ് നീണ്ടുപോയി.നാലു തവണ നീട്ടിവച്ചശേഷം ഇന്നലെ കറാച്ചി സെന്‍ട്രല്‍ ജയിലില്‍ ഷഫാക് ഹുസൈനെ തൂക്കിലേറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.