മന്‍സൂറിനെതിരേ മുല്ലാ ഉമറിന്റെ സഹോദരന്‍
Monday, August 3, 2015 11:42 PM IST
കാബൂള്‍: മുല്ലാ ഉമറിന്റെ പിന്‍ഗാമിയായി മുല്ലാ അക്തര്‍ മുഹമ്മദ് മന്‍സൂറിനെ തെരഞ്ഞെടുത്ത താലിബാന്‍ നേതൃത്വത്തിന്റെ നടപടി ഉമറിന്റെ സഹോദരന്‍ മുല്ലാ അബ്ദുള്‍ മനന്‍ ചോദ്യം ചെയ്തു. താലിബാന്‍ നേതൃത്വത്തിലെ മറ്റു ചിലരും മന്‍സൂറിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. താലിബാന്‍ നേതൃനിരയിലെ ചുരുക്കം ചിലര്‍ ചേര്‍ന്ന് മന്‍സൂറിനെ നേതാവായി നിശ്ചയിക്കുകയായിരുന്നുവെന്നാണ് ആരോപണം. മന്‍സൂറിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനായിട്ടില്ലെന്ന് മുല്ലാ ഉമറിന്റെ പുത്രന്‍ യാക്കൂബും പറഞ്ഞു.

പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് മുല്ലാ അബ്ദുള്‍ മനനും യാക്കൂബും ആവശ്യപ്പെട്ടു. എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് കൌണ്‍സില്‍ ഉടന്‍ ചേരണമെന്ന് മനന്‍ നിര്‍ദേശിച്ചു.

താലിബാന്റെ അനിഷേധ്യ നേതാവായിരുന്ന മുല്ലാ ഉമര്‍ രണ്ടുവര്‍ഷം മുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതനായി മരിച്ചെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണു പുറത്തുവന്നത്. ആദ്യം നിഷേധിച്ച താലിബാന്‍ പിന്നീടു മരണവാര്‍ത്ത സ്ഥിരീകരിച്ചു. താലിബാന്‍ നേതാവായി മന്‍സൂറിനെയും ഡെപ്യൂട്ടി നേതാവായി സിറാജുദ്ദീന്‍ ഹഖാനിയെയും നിയമിച്ച വിവരവും പുറത്തുവിട്ടു.


ഡെപ്യൂട്ടി നേതാവ് സിറാജുദ്ദീന്റെ പിതാവും ഹഖാനി ശൃംഖലയുടെ നേതാവുമായിരുന്ന ജലാലുദ്ദീന്‍ ഹഖാനി മന്‍സൂറിനു പിന്തുണ പ്രഖ്യാപിച്ചതായി താലിബാന്‍ ഇന്നലെ പ്രസ്താവനയിറക്കി. ജലാലുദ്ദീന്‍ ഒരുവര്‍ഷംമുമ്പ് മരിച്ചെന്ന് റിപ്പോര്‍ട്ടു വന്നതിനു പിന്നാലെ പ്രസ്താവന പുറപ്പെടുവിച്ചത് മരണം സംബന്ധിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിടാനാണെന്നു പറയപ്പെടുന്നു. മുല്ലാ ഉമറിന്റെ നിര്യാണത്തില്‍ ജലാലുദ്ദീന്‍ അനുശോചനം രേഖപ്പെടുത്തിയെന്നും വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ താലിബാന്‍ വ്യക്തമാക്കി.

ഇതിനിടെ, താലിബാനില്‍ ഐക്യത്തിനു ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്നു പുതിയ നേതാവ് മന്‍സൂര്‍ ആദ്യമായി പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.ശരിയത്ത് നടപ്പാക്കുകയാണു ലക്ഷ്യമെന്നും ജിഹാദ് തുടരുമെന്നും 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ മന്‍സൂര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.