വെള്ളപ്പൊക്കം: മ്യാന്‍മറില്‍ അടിയന്തരാവസ്ഥ
വെള്ളപ്പൊക്കം: മ്യാന്‍മറില്‍ അടിയന്തരാവസ്ഥ
Sunday, August 2, 2015 11:34 PM IST
റക്കിനെ: മഴയും വെള്ളപ്പൊക്കവും കനത്തതോടെ മ്യാന്‍മറില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിന്‍, മാഗ്വേ, സാഗയിംഗ്, റാഖിന്‍ പ്രവിശ്യകളിലാണ് പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രകൃതിക്ഷോഭത്തില്‍ 27ലേറെ പേര്‍ മരിക്കുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. മഴ അടുത്തദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ജനങ്ങള്‍ ആരാധനലയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടിയിരിക്കുകയാണ്.

അതിനിടെ ന്യൂനപക്ഷമായ റോംഗി മുസ്ലീംകളെ ചില ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് പുറത്താക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പടിഞ്ഞറാന്‍ റാഖിന്‍ സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.


മഴയ്ക്കൊപ്പം കോമെന്‍ കൊടുങ്കാറ്റുകൂടി ആഞ്ഞടിച്ചതാണ് ദുരിതം വര്‍ധിപ്പിച്ചിരിക്കുന്നത്. പലയിടത്തും വീടുകളും വന്‍ കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്. യുഎന്‍, റെഡ്ക്രോസ് സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നുണ്ട്. 2008 മേയില്‍ നര്‍ഗീസ് കൊടുങ്കാറ്റില്‍ മ്യാന്‍മറില്‍ 84,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.