യെമനില്‍ സൌദി ക്ളസ്റര്‍ ബോംബിട്ടെന്ന്
Monday, May 4, 2015 11:23 PM IST
സനാ: യെമനില്‍ സൌദി വിമാനങ്ങള്‍ നിരോധിത ക്ളസ്റര്‍ ബോംബുകള്‍ വര്‍ഷിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. നിരവധി ചെറുബോംബുകള്‍ ഉള്‍ക്കൊള്ളുന്ന ബോംബാണ് ക്ളസ്റര്‍ ബോംബ്. ഇതുപയോഗിച്ച് വിസ്തൃതമായ പ്രദേശത്ത് വ്യാപകനാശം വരുത്താനാവും. 2008ല്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം 116 രാജ്യങ്ങള്‍ ഇതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ യെമന്‍, അമേരിക്ക, ഇപ്പോള്‍ യെമനില്‍ ആക്രമണം നടത്തുന്ന സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ എന്നിവ പ്രസ്തുത ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ല.

യെമനില്‍ പ്രസിഡന്റ് ഹാദിയുടെ അനുയായികള്‍ക്ക് എതിരേ പൊരുതുന്ന ഹൌതി ഷിയാകളെ നേരിടാനായി ഒരു മാസത്തിലേറെയായി സൌദിയും സഖ്യരാജ്യങ്ങളും വിമാനാക്രമണം നടത്തിവരികയാണ്. എന്നാല്‍ ഹൌതികളെ ഒതുക്കാനായിട്ടില്ല. അമേരിക്കയില്‍നിന്നു വാങ്ങിയ ക്ളസ്റര്‍ ബോംബുകളാണ് യെമനില്‍ പ്രയോഗിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. ക്ളസ്റര്‍ ബോംബുകള്‍ പ്രയോഗിച്ചത് തെളിയിക്കുന്ന വീഡിയോയും ഉപഗ്രഹഫോട്ടോകളും കിട്ടിയിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ആരോപണത്തെക്കുറിച്ച് സൌദി നേതൃത്വത്തിലുള്ള ദശരാജ്യ സഖ്യത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഹൌതികളെ നേരിടുന്ന ഹാദി സൈനികരെ സഹായിക്കാനായി ഏഡന്‍ നഗരത്തില്‍ പരിമിത തോതില്‍ സൌദി സഖ്യം കരസേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുറെ സൈനികര്‍ ഏഡനിലേക്കു നീങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ഏഡന്‍ അന്താരാഷ്ട്ര വിമാനത്താവളം പിടിക്കുന്നതില്‍നിന്നു ഹൌതികളെ തടയുകയാണു ലക്ഷ്യം.


എന്നാല്‍ കരസേനയെ യെമനില്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു സൌദി കേന്ദ്രങ്ങള്‍ പറഞ്ഞു. യെമനിലെ ഹൌതികളെ ഒതുക്കുന്നതിന് ആത്യന്തികമായി കരസേനയെ നിയോഗിക്കേണ്ടിവന്നേക്കാമെന്നും എന്നാല്‍ ഇതുവരെ കരസേനയെ ഇറക്കിയിട്ടില്ലെന്നും സൌദി അധികൃതര്‍ പറഞ്ഞു. ഇതിനിടെ യെമനില്‍ സൌദി വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ തലസ്ഥാനമായ സനായിലെ അല്‍ദുലൈമി സൈനികത്താവളത്തിലും ഏഡനിലും ഹൌതികളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടന്നു. യെമനിലെ യുദ്ധത്തില്‍ ഇതിനകം 551 സിവിലിയന്മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.