മുന്‍ തടവുകാരിക്കു നാസി ഗാര്‍ഡിന്റെ സ്നേഹചുംബനം
മുന്‍ തടവുകാരിക്കു നാസി ഗാര്‍ഡിന്റെ സ്നേഹചുംബനം
Sunday, April 26, 2015 12:03 AM IST
ബര്‍ലിന്‍: പതിനായിരക്കണക്കിന് യഹൂദ തടവുകാരുടെ കൊലയറയായി മാറിയ പോളണ്ടിലെ ഔഷ്വിറ്റ്സ് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ഗാര്‍ഡായിരുന്ന ഒസ്കര്‍ ഗ്രോണിംഗ് ജര്‍മനിയിലെ വിചാരണക്കോടതിയില്‍ ക്യാമ്പിലെ മുന്‍ അന്തേവാസിയെ കണ്ടുമുട്ടിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

81കാരിയായ മുന്‍ തടവുപുള്ളി ഇവാ കോറിന്റെ കവിളില്‍ 93കാരനായ ഗ്രോണിംഗ് സ്നേഹചുംബനം അര്‍പ്പിച്ചു. ഇരുവരും ആശ്ളേഷിക്കുകയും ചെയ്തു.

മുന്‍ ശത്രുക്കള്‍ക്ക് വൈരം മറന്ന് മനുഷ്യജീവികളെപ്പോലെ പെരുമാറാനാവുമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഇവാ പിന്നീടു പറഞ്ഞു. പരസ്പരം കൊല്ലുന്നതുകൊണ്ട് ഒന്നും നേടാനാവില്ല. മുന്‍ നാസികള്‍ക്കും അവരുടെ പീഡനം അതിജീവിച്ചവര്‍ക്കും പരസ്പരം ഒത്തുപോകാമെന്നു യുവജനങ്ങളോടു വിളിച്ചുപറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്ളോഗില്‍ ഇവാ എഴുതി.


എഴുപതു വര്‍ഷംമുമ്പ് ഔഷ്വിറ്റ്സ് ക്യാമ്പില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യഹൂദ തടവുകാരെ കൊല്ലാനായി ഗ്യാസ് ചേംബറുകളിലേക്കു കൊണ്ടുപോകുമ്പോള്‍ ഗാര്‍ഡ് ഡ്യൂട്ടി നോക്കിയയാളാണ് ഗ്രോണിംഗ്. മൂന്നു ലക്ഷം പേരുടെ കൊലപാതകത്തില്‍ പങ്കു വഹിച്ചതിനാണ് ഗ്രോണിംഗ് വിചാരണ നേരിടുന്നത്.

ഔഷ്വിറ്റ്സ് മരണപ്പാളയത്തില്‍നിന്നു ജീവനോടെ പുറത്തുവന്ന ചുരുക്കം ചിലരില്‍ ഒരാളായ ഇവാകോര്‍ ഔഷ്വിറ്റ്സില്‍ നടന്ന ക്രൂരമായ മെഡിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച് കോടതിയില്‍ മൊഴിനല്‍കിയെന്നു ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.