സദ്ദാമിന്റെ വിശ്വസ്തന്‍ അല്‍ദൌരി കൊല്ലപ്പെട്ടു
സദ്ദാമിന്റെ വിശ്വസ്തന്‍ അല്‍ദൌരി കൊല്ലപ്പെട്ടു
Saturday, April 18, 2015 10:44 PM IST
തിക്രിത്ത്: സദ്ദാം ഹൂസൈന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍ ഡെപ്യൂട്ടി പ്രസിഡന്റുമായിരുന്ന ഇസത് ഇബ്രാഹിം അല്‍ ദൌരി തിക്രിത്ത് നഗരത്തിലെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സദ്ദാമിന്റെ വിപ്ളവ കമാന്‍ഡ് കൌണ്‍സിലില്‍ രണ്ടാമനായിരുന്നു അല്‍ ദൌരി. സദ്ദാമിന്റെ അനുയായികളായ 55 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അമേരിക്ക പുറത്തിറക്കിയ പട്ടികയില്‍ പ്രമുഖസ്ഥാനം അദ്ദേഹത്തിനായിരുന്നു.യുഎസ് അദ്ദേഹത്തിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണു വിലയിട്ടത്.

സദ്ദാമിന്റെ പതനത്തിനുശേഷം ഇസ്ലാമിക് സ്റേറ്റിന്റെ (ഐഎസ്) വളര്‍ച്ചയില്‍ അല്‍ദൌരി നിര്‍ണായക പങ്കു വഹിച്ചു. ഐഎസ് നേതൃനിരയിലുള്ള മിക്കവരും സദ്ദാമിന്റെ സൈന്യത്തിലെ കമാന്‍ഡര്‍മാരാണ്. സദ്ദാമിന്റെ ജന്മനഗരമായ തിക്രിത്ത് ഈയിടെ ഇറാക്ക് സൈന്യം തിരികെപിടിച്ചിരുന്നു. ഈ ആക്രമണത്തില്‍ അല്‍ ദൌരി കൊല്ലപ്പെട്ടെന്ന് സലാഹുദ്ദീന്‍ പ്രവിശ്യാ ഗവര്‍ണര്‍ റെയിദ് അല്‍ ജബൂരിയെ ഉദ്ധരിച്ച് അല്‍ അറബിയാ ടിവി റിപ്പോര്‍ട്ടു ചെയ്തു.

അല്‍ ദൌരിയുടെതെന്നു പറഞ്ഞ് ഒരു മൃതദേഹത്തിന്റെ ഫോട്ടോയും ടിവി സംപ്രേഷണം ചെയ്തു. ഐഎസിന്റെ മസ്തിഷ്കം എന്നാണ് അല്‍ദൌരിയെ സലാഹുദ്ദീന്‍ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. അല്‍ ദൌരിയുടെ മരണം ഐഎസിനു കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സദ്ദാമിനെ അധികാരത്തിലെത്തിച്ച 1968ലെ വിപ്ളവത്തില്‍ നിര്‍ണായക പങ്കു വഹിച്ച അല്‍ ദൌരി അദ്ദേഹത്തിന്റെ ഏറ്റവും അടുത്തയാളായിരുന്നു.


അല്‍ ദൌരിയും ഒമ്പതു ഗാര്‍ഡുകളും സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതായി തിക്രിത്തില്‍ സൈനികനടപടിക്കു നേതൃത്വം നല്‍കിയ ഇറാക്കി കമാന്‍ഡര്‍മാരിലൊരാളായ ജനറല്‍ ഹൈദര്‍ അല്‍ ബസ്റി ഇറാക്കി സ്റേറ്റ് ടിവിയോടു പറഞ്ഞു. അല്‍ ദൌരിയുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.

ഇതേസമയം അല്‍ ദൌരി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് ബാത്ത് പാര്‍ട്ടിയുടെ വക്താവ് പറഞ്ഞു. മുമ്പും അല്‍ ദൌരി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.