ആണവ പദ്ധതി: ഒബാമയുടെ നിര്‍ദേശം ഇറാന്‍ തള്ളി
ആണവ പദ്ധതി: ഒബാമയുടെ നിര്‍ദേശം ഇറാന്‍ തള്ളി
Wednesday, March 4, 2015 11:15 PM IST
മോണ്‍ട്രെക്സ്(സ്വിറ്റ്സര്‍ലന്‍ഡ്): ഇറാന്റെ ആണവ പദ്ധതി പത്തുവര്‍ഷത്തേക്കു മരവിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് വ്യക്തമാക്കി. ഒബാമ ഉപയോഗിച്ചതു ഭീഷണിയുടെ ഭാഷയാണെന്നും യുക്തിക്കു നിരക്കാത്ത ആവശ്യങ്ങള്‍ സ്വീകാര്യമല്ലെന്നും ജാവേദിനെ ഉദ്ധരിച്ച് ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ആണവക്കരാറിനു രൂപം നല്‍കുന്നതിനു ലക്ഷ്യമിട്ട് വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പുമായുള്ള ചര്‍ച്ച തുടരുമെന്നും ജാവേദ് അറിയിച്ചു.

റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണു പത്തുവര്‍ഷത്തേക്ക് ആണവ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം ഒബാമ മുന്നോട്ടുവച്ചത്. ഈ മാസം തന്നെ ഇറാനുമായി അന്തിമ ആണവക്കരാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോണ്‍ കെറിയും ജാവേദും തമ്മില്‍ ആരംഭിച്ച ചര്‍ച്ച ബുധനാഴ്ചവരെ തുടരുമെന്നാണു സൂചന. ജാവേദുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്െടന്നു ജോണ്‍ കെറി വ്യക്തമാക്കി. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളും ഇറാനും നേരത്തെ താത്കാലിക കരാറില്‍ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചു. അന്തിമ കരാര്‍ ഒപ്പിടുന്നതോടെ ഇറാനെതിരേയുള്ള ഉപരോധത്തില്‍ കാര്യമായ അയവു വരുത്തും.


ഇതേസമയം, ഇറാനുമായി ആണവക്കരാര്‍ ഉണ്ടാക്കുന്നതു തടയുകയെന്ന ലക്ഷ്യവുമായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു വാഷിംഗ്ടണിലെത്തി. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത അദ്ദേഹം നിര്‍ദിഷ്ട കരാറിന്റെ ദോഷവശങ്ങള്‍ വിശദീകരിച്ചു.

പ്രസിഡന്റ് ഒബാമയുടെ സമ്മതം വാങ്ങാതെ റിപ്പബ്ളിക്കന്‍ സ്പീക്കര്‍ ജോണ്‍ ബേനറാണ് നെതന്യാഹുവിനെ ക്ഷണിച്ചത്. നെതന്യാഹുവുമായി ഒബാമ കൂടിക്കാഴ്ച നടത്തില്ലെന്നു വൈറ്റ്ഹൌസ് അറിയിച്ചു. നെതന്യാഹുവിന്റെ പ്രസംഗം യുഎസ്-ഇസ്രേലി ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.