നെതന്യാഹുവിന് കെറിയുടെ താക്കീത്
നെതന്യാഹുവിന് കെറിയുടെ താക്കീത്
Tuesday, March 3, 2015 11:11 PM IST
ജനീവ: ഇറാനുമായി ആണവക്കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു തടസം സൃഷ്ടിക്കുന്ന നടപടികളില്‍നിന്നു പിന്തിരിയണമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പു നല്‍കി. ഇറാനുമായി ചര്‍ച്ചയ്ക്ക് എത്തിയതാണു കെറി. വൈറ്റ്ഹൌസിന്റെ എതിര്‍പ്പ് അവഗണിച്ച് യുഎസ് കോണ്‍ഗ്രസില്‍ ഇന്നു നെതന്യാഹു പ്രസംഗിക്കാനിരിക്കേയാണ് കെറി ഈ മുന്നറിയിപ്പു നല്‍കിയത്. പ്രസിഡന്റ് ഒബാമ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തില്ല.

ഇറാനുമായി ഉണ്ടാക്കാനിരിക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ശരിക്ക് അറിയില്ലെന്ന് നെതന്യാഹുവിന്റെ സഹായി പറഞ്ഞു. ഈ കരാറിന്റെ ദോഷവശങ്ങള്‍ കോണ്‍ഗ്രസിനെ അറിയിക്കുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശ്യം.

ഈ മാസം 24ന് ഇറാനുമായി അന്തിമ ആണവക്കരാര്‍ ഒപ്പുവയ്ക്കുന്നതില്‍നിന്ന് പാശ്ചാത്യശക്തികളെ തടയുന്നതിനുള്ള അവസാനത്തെ മാര്‍ഗമെന്ന നിലയിലാണ് ഈ പ്രസംഗത്തെ നെതന്യാഹു കാണുന്നതെന്നും പ്രസ്തുത സഹായി പറഞ്ഞു. ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനോട് നെതന്യാഹൂ ആവശ്യപ്പെടും. എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ വീറ്റോ ചെയ്യുമെന്ന് വൈറ്റ്ഹൌസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കരാറുണ്ടാക്കിയാല്‍ അതിന്റെ പൂര്‍ണരൂപം അഞ്ചുദിവസത്തിനകം കോണ്‍ഗ്രസില്‍ സമര്‍പ്പിക്കണമെന്ന് ഒബാമയോട് ആവശ്യപ്പെടുന്ന ബില്‍ സെനറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇറാനെതിരേയുള്ള ഉപരോധം സസ്പെന്‍ഡ് ചെയ്യരുതെന്നും ബില്ലില്‍ ഒബാമയോട് നിര്‍ദേശിച്ചിട്ടുണ്ട്.


റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് യുഎസിലെത്തിയ നെതന്യാഹു ഇന്നലെ ഇസ്രേലി ലോബിയുടെ യോഗത്തില്‍ പ്രസംഗിച്ചു. ഇന്ന് കോണ്‍ഗ്രസില്‍ പ്രസംഗിക്കും. സ്പീക്കര്‍ ബേനറാണ് അദ്ദേഹത്തെ ക്ഷണിച്ചത്. വൈറ്റ്ഹൌസിന്റെ സമ്മതം വാങ്ങാതെ നെതന്യാഹുവിനെ ക്ഷണിച്ചതില്‍ ഡെമോക്രാറ്റുകള്‍ എതിര്‍പ്പു രേഖപ്പെടുത്തി. ഡെമോക്രാറ്റുകളില്‍ ഭൂരിഭാഗവും നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിക്കുമെന്നാണു കരുതുന്നത്.

നെതന്യാഹുവിന്റെ സന്ദര്‍ശനം ഇറാന്‍ പ്രശ്നത്തില്‍ വഷളായ യുഎസ്-ഇസ്രേലി ബന്ധം കൂടുതല്‍ മോശമാക്കുമെന്ന് ആശങ്കയുണ്ട്. ഈ മാസം 17ന് ഇസ്രയേലില്‍ ഇലക്്ഷന്‍ നടക്കുകയാണ്. യുഎസ്കോണ്‍ഗ്രസിലെ പ്രസംഗത്തിലൂടെ നേട്ടമുണ്ടാക്കാനും നെതന്യാഹുവിനു പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.