തിക്രിത്ത് തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈന്യം ആക്രമണം തുടങ്ങി
തിക്രിത്ത് തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈന്യം ആക്രമണം തുടങ്ങി
Tuesday, March 3, 2015 11:09 PM IST
ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രിത്ത് ഐഎസിന്റെ പിടിയില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള നിര്‍ണായക യുദ്ധത്തിന് ഇറാക്കിസൈന്യം തുടക്കം കുറിച്ചു. ഷിയാ പോരാളികളുടെ പിന്തുണയും അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷി സേനയുടെ വ്യോമപിന്തുണയും ഇറാക്കികള്‍ക്കുണ്ട്. ഇറാനില്‍നിന്നുള്ള കുര്‍ദ് സൈനികരും വിപ്ളവഗാര്‍ഡുക ളും യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. വിപ്ളവഗാര്‍ഡുകളുടെ സൈനിക ജനറല്‍ ഖ്വാസീം സൊലൈമാനിയും യുദ്ധരംഗത്തുള്ളതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബാഗ്ദാദില്‍നിന്ന് 150 കിലോമീറ്റര്‍ തെക്കുള്ള തിക്രിത്ത് പിടിക്കാന്‍ വിവിധ ദിശകളില്‍നിന്നു സൈന്യം മുന്നേറുകയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സദ്ദാമിന്റെ ബാത്ത് പാര്‍ട്ടിയോടു കൂറുള്ള സുന്നികളുടെ സഹായത്തോടെ കഴിഞ്ഞവര്‍ഷം ജൂണിലാണ് തിക്രിത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചത്. ഇവിടെയുണ്ടായിരുന്ന നിരവധി ഇറാക്കി സൈനികരെ ഐഎസ് കൂട്ടക്കൊല ചെയ്തു.


ഐഎസ് ഭീകരര്‍ വടക്കന്‍ ഇറാക്കില്‍ ആധിപത്യം സ്ഥാപിച്ചശേഷം ഇറാക്ക് നടത്തുന്ന ഏറ്റവും വലിയ സൈനികനീക്കത്തിനു തുടക്കം കുറിച്ച കാര്യം സര്‍ക്കാര്‍ ആധിപത്യമുള്ള സമാറ പട്ടണത്തിലെ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയാണ് പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തിലധികം സൈനികര്‍ക്കൊപ്പം 4,500-ലേറെ ഷിയാ പോരാളികളും യുദ്ധത്തില്‍ അണിനിരന്നിട്ടുണ്ട്. തിക്രിത്തിലെ സിവിലിയന്‍ ജനതയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അല്‍ അബാദി സൈനികരോട് ആവശ്യപ്പെട്ടു.

ഏപ്രിലില്‍ മൊസൂള്‍ പിടിക്കാനുള്ള യുദ്ധത്തിന് ഇറാക്ക്സൈന്യം ഒരുങ്ങുകയാണ്. തിക്രിത്ത് പിടിക്കുന്നത് ഇറാക്കിസൈന്യത്തിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.