ഈജിപ്തില്‍ ഐഎസ് ആക്രമണം; 32 മരണം
Saturday, January 31, 2015 11:56 PM IST
കയ്റോ: ഈജിപ്തിലെ വടക്കന്‍ സീനായ് മേഖലയില്‍ വ്യാഴാഴ്ച രാത്രി ഐഎസുമായി ബന്ധമുള്ള ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണങ്ങളില്‍ 27സൈനികരും അഞ്ചു സാധാരണക്കാരും കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരിക്കേറ്റു.

ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിക്കായി എത്യോപ്യയിലേക്കു പോയ പ്രസിഡന്റ് അല്‍സിസി സന്ദര്‍ശനം വെട്ടിച്ചുരുക്കി കയ്റോയിലേക്കു മടങ്ങി. ഭീകരതയ്ക്കെതിരേ ഈജിപ്ത് നടത്തുന്ന പോരാട്ടത്തിനു നല്‍കേണ്ട വിലയാണ് വ്യാഴാഴ്ചത്തെ ആക്രമണമെന്ന് അല്‍സിസി പറഞ്ഞു. മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തിലിരുന്നിരുന്നെങ്കില്‍ ഇതിലും വലിയ വില ഈജിപ്ത് നല്‍കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞെന്ന് മെനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത് സീനായ് പ്രവിശ്യയുടെ തലസ്ഥാനമായ എല്‍ ആരിഷിലെ സുരക്ഷാ ഏജന്‍സി ആസ്ഥാനം, സൈനിക കേന്ദ്രം, ഒരു ഹോട്ടല്‍, നിരവധി ചെക്കുപോസ്റുകള്‍ എന്നിവിടങ്ങളില്‍ കാര്‍ബോംബ്, മിസൈല്‍ ആക്രമണങ്ങള്‍ നടന്നെന്ന് അഹ്റം അറബിക് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു. എല്‍ ആരിഷിനു പുറമേ ഷേക് സുവെയ്ദ്, റാഫാ എന്നിവിടങ്ങളിലും ആക്രമണം നടന്നു. 27 സൈനികര്‍ക്കു ജീവഹാനി നേരിട്ടു.അഞ്ചു പൌരന്മാരും മരിച്ചു.


നോര്‍ത്ത് സീനായ് ആക്രമണത്തിനുപിന്നാലെ സൂയസില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഐഎസിന്റെ ഈജിപ്ഷ്യന്‍ വിഭാഗമായ അന്‍സര്‍ ബെയ്ത് അല്‍ മാക്വിഡിസ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു.

പ്രസിഡന്റ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം ഏറ്റെടുത്തതു മുതല്‍ നോര്‍ത്ത്സീനായിയില്‍ ഇസ്ലാമിസ്റുകളും സൈന്യവും നിരന്തര പോരാട്ടത്തിലാണ്.

ഒക്ടോബറില്‍ ഇസ്ലാമിസ്റ് ഭീകരര്‍ നോര്‍ത്ത് സീനായിയില്‍ 33 സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.