പാക് ഷിയാ മോസ്കില്‍ സ്ഫോടനം; 61 മരണം
പാക് ഷിയാ മോസ്കില്‍ സ്ഫോടനം; 61 മരണം
Saturday, January 31, 2015 11:55 PM IST
കറാച്ചി: സിന്ധ് പ്രവിശ്യയിലെ ഷിയാ മോസ്കില്‍ ഇന്നലെയുണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ കുറഞ്ഞത് 61 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏതാനും കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്െടന്നും അധികൃതര്‍ വ്യക്തമാക്കി.

താലിബാന്റെ വിഘടിത ഗ്രൂപ്പായ ജുന്‍ഡല്ലാ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ജുന്‍ഡുല്ലാ അടുത്തയിടെ ഐഎസിനോടു വിധേയത്വം പ്രഖ്യാപിച്ചിരുന്നു.

കറാച്ചിയില്‍നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഷിക്കാര്‍പുര്‍ ജില്ലയിലെ മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കെത്തിയവരാണു മരിച്ചത്. സംശയാസ്പദമായ നിലയില്‍ ഒരാള്‍ മോസ്കില്‍ എത്തിയെന്നും ഇയാള്‍ ചാവേര്‍ ആക്രമണം നടത്തിയതാവാനാണു സാധ്യതയെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ റകിയോ മിരാനി വ്യക്തമാക്കി. സ്ഫോടനത്തില്‍ മോസ്ക് നിലംപൊത്തി. പരിക്കേറ്റവരെ ബൈക്കുകളിലും കാറുകളിലും റിക്ഷകളിലും ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി സംപ്രേഷണം ചെയ്തു.


പാക്കിസ്ഥാനിലെ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഈ സ്ഫോടനം. ഷിയാകളെ ലക്ഷ്യമിട്ട് സുന്നികള്‍ ഇതിനുമുമ്പും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഷിയാകള്‍ ശത്രുക്കളാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ജുന്‍ഡല്ലാ വക്താവ് ഫഹദ് മര്‍വാത് പറഞ്ഞു. സ്ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി നവാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു ദിവസത്തെ ദുഃഖാചരണത്തിന് സിന്ധ് മുഖ്യമന്ത്രി ക്വയിം അലി ഷാ ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.