ട്രിപ്പോളി ഹോട്ടലില്‍ ഐഎസ് ആക്രമണം; എട്ടു മരണം
ട്രിപ്പോളി ഹോട്ടലില്‍ ഐഎസ് ആക്രമണം; എട്ടു മരണം
Wednesday, January 28, 2015 12:10 AM IST
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ആഡംബര ഹോട്ടലില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു ഗാര്‍ഡുകളും ഒരു സുരക്ഷാഭടനും നാലു വിദേശികളുമാണു കൊല്ലപ്പെട്ടത്. ഏതാനും പേരെ അക്രമികള്‍ ബന്ദികളാക്കി.

ട്രിപ്പോളിയിലെ കോറിന്തിയാ ഹോട്ടലില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഹോട്ടലിനു വെളിയില്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തിലാണു മൂന്നു ഗാര്‍ഡുകള്‍ മരിച്ചത്. പിന്നീട് അക്രമികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് താമസക്കാര്‍ക്കു നേര്‍ക്കു നിറയൊഴിക്കുകയായിരന്നു. ലിബിയന്‍ പ്രധാനമന്ത്രിയെയും അമേരിക്കന്‍ പ്രതിനിധി സംഘത്തെയും സുരക്ഷാ സൈനികര്‍ ഒഴിപ്പിച്ചുമാറ്റി. ഹോട്ടലിന്റെ 23-ാംനിലയില്‍ ഏതാനും പേരെ അക്രമികള്‍ ബന്ദികളാക്കി യെന്നു സംശയിക്കുന്നതായി ട്രിപ്പോളി സുര ക്ഷാസേനയുടെ വക്താവ് എസാം നാസ് പറഞ്ഞു.


ഇതേസമയം ലിബിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുന്‍ ഗദ്ദാഫി ഭരണകൂടത്തിന്റെ അനുകൂലികളാണ് ആക്രമണത്തിനു പിന്നിലെന്ന് ലിബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലിബിയയില്‍ ഇരുവിഭാഗം തീവ്രവാദികള്‍ തമ്മില്‍ പോരാട്ടത്തിലാണ്. അന്തര്‍ദേശീയ അംഗീകാരമുള്ള ഭരണകൂടം പ്രവര്‍ത്തിക്കുന്നത് കിഴക്കന്‍ ലിബിയയിലാണ്. തലസ്ഥാനമായ ട്രിപ്പോളി തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ സര്‍ക്കാര്‍ അനുകൂലികളും എതിരാളികളും തമ്മില്‍ പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് മിക്ക രാജ്യങ്ങളുടെയും എംബസികള്‍ അടച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.