ബന്ദിയുടെ വധത്തെ അപലപിച്ച് ജപ്പാന്‍
Monday, January 26, 2015 11:53 PM IST
ടോക്കിയോ: തങ്ങളുടെ പൌരനെ ഐഎസ് ഭീകരര്‍ വധിച്ച നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു ജപ്പാന്‍. ഭീകരരുടെ നടപടി അതിക്രൂരവും അനുവദിക്കാനാവാത്തതുമാണെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. സംഭവത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ രണ്ടു ജപ്പാന്‍കാരില്‍ സെക്യൂരിറ്റി കോണ്‍ട്രാക്ടറായ ഹരുണ യുകാവയെ ശിരച്ഛേദം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ഐഎസ് ഭീകരര്‍ പുറത്തുവിട്ടിരുന്നു.

യുകാവയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആബെ അറിയിച്ചു. ഇത്തരം ദുരനുഭവങ്ങള്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ തന്നെ പുറകോട്ടു വലിക്കില്ലെന്നു പ്രഖ്യാപിച്ച ആബെ, ബന്ദിയാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയെ ഐഎസ് ഉടന്‍ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടു. വധത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി അന്വേഷണം തുടരുകയാണെന്നും ആബെ അറിയിച്ചു.


ഇതിനിടെ, യുകാവയെ വധിച്ച ഐഎസ് നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തുടങ്ങിയര്‍ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.