ഷെല്ലാക്രമണം: യുക്രെയ്നില്‍ 15 പേര്‍ കൊല്ലപ്പെട്ടു
Sunday, January 25, 2015 11:32 PM IST
കീവ്: യുക്രെയ്ന്‍ തുറമുഖനഗരമായ മാരിയൂപോളില്‍ റഷ്യന്‍ അനുകൂലവിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്കു പരുക്കേറ്റു.

ഇന്നലെ പുലര്‍ച്ചെമുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു വിമതരുടെ ആക്രമണം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. 50,000ല്‍ അധികംപേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മാരിയൂപോള്‍. ആക്രമണത്തിനുപിന്നില്‍ വിമതരും അവരെ പിന്തുണയ്ക്കുന്ന റഷ്യന്‍ സൈന്യവുമാണെന്ന് യുക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണം വിമതര്‍ നിഷേധിച്ചു. സമാധാനചര്‍ച്ചകള്‍ വഴിമുട്ടിയതിനത്തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത ആക്രമണങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 24 വിമതപോരാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.


ഒമ്പതു ദിവസമായി നടന്ന വിവിധ ആക്രമണങ്ങളില്‍ 262 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 5000ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.