അബ്ദുള്ള രാജാവിന് അന്ത്യാഞ്ജലി, ലോകനേതാക്കള്‍ സൌദിയില്‍
അബ്ദുള്ള രാജാവിന് അന്ത്യാഞ്ജലി, ലോകനേതാക്കള്‍ സൌദിയില്‍
Sunday, January 25, 2015 11:28 PM IST
റിയാദ്: അന്തരിച്ച സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന് (90) ലോക നേതാക്കളുടെ അന്ത്യാഞ്ജലി. അറബ് രാജ്യങ്ങളുടെ ഏകീകരണത്തിനും ആധുനിക സൌദി അറേബ്യയുടെ വികസനത്തിനും ചുക്കാന്‍ പിടിച്ച അബ്ദുള്ള രാജാവിനോടുള്ള ബഹുമാനാര്‍ഥം ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ അടക്കമുള്ള പ്രമുഖര്‍ സൌദിയിലെത്തി.

ഇന്ത്യാ സന്ദര്‍ശനം വെട്ടിക്കുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സൌദിയിലെത്തും. ചൊവ്വാഴ്ചയാണ് ഒബാമ സൌദി സന്ദര്‍ശിക്കുന്നത്. പുതിയ ഭരണാധികാരിയായി ചുമതലയേറ്റ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസുമായി ഒബാമ കൂടിക്കാഴ്ച നടത്തും. എണ്ണ വ്യാപാരം, ഐഎസിനെതിരായ പോരാട്ടം തുടങ്ങിയവ ചര്‍ച്ചാ വിഷയമാകുമെന്നാണ് വിലയിരുത്തല്‍. ഐഎസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയ്ക്കു സൌദി അറേബ്യയുടെ പൂര്‍ണ പിന്തുണയുണ്ട്.

ചാള്‍സ് രാജകുമാരന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാങ്, ജപ്പാന്റെ കിരീടാവകാശി നറുഹിതൊ രാജാവ് തുടങ്ങിയ പ്രമുഖര്‍ സൌദി സന്ദര്‍ശിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ സൌദിയിലെത്തിയിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഒബാമയും സൌദിയിലേക്കു തിരിക്കുന്നത്.


വെള്ളിയാഴ്ചയാണ് അബ്ദുള്ള രാജാവ് അന്തരിച്ചത്. സംസ്കാര ച്ചടങ്ങില്‍ മുസ്ലിം മത തലവന്മരും വിവിധ ലോക നേതാക്കളും പങ്കെടുത്തു.

ന്യൂമോണിയയെത്തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ ചികിത്സയിലായിരുന്നു. 2005ല്‍ മുന്‍ ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തോടെ അബ്ദുള്ള രാജാവായി. 1996ല്‍ ഫഹദ് രാജാവിനു പക്ഷാഘാതമുണ്ടായപ്പോള്‍ മുതല്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസായിരുന്നു സൌദിയുടെ ഭരണാധികാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.