വൈറ്റ്ഹൌസ് ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
വൈറ്റ്ഹൌസ് ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
Tuesday, December 23, 2014 11:44 PM IST
പ്യോംഗ്യാംഗ്: സോണി പിക്ചേഴ്സിനെതിരേ സൈബര്‍ ആക്രമണം നടത്തിയെന്നാരോപിച്ച് ഉത്തരകൊറിയയെ ശിക്ഷിക്കാനുള്ള ഉദ്യമം അവസാനിപ്പിച്ചില്ലെങ്കില്‍ പെന്റഗണും വൈറ്റ്ഹൌസും ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ വധം ഇതിവൃത്തമാക്കിയ കോമഡി ചിത്രം ദി ഇന്റര്‍വ്യൂവാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സോണിയുടെ കംപ്യൂട്ടറുകള്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ആക്രമിച്ച് വിലപ്പെട്ട വിവരങ്ങള്‍ നശിപ്പിച്ചു.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരേയും ആക്രമണം നടത്തുമെന്നു ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന് ഈ മാസം 25നു നടത്താനിരുന്ന റിലീസിംഗ് സോ ണി റദ്ദാക്കി. സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നു പറഞ്ഞ ഉത്തരകൊറിയ ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണത്തിനു തയാറാണെന്നും പറഞ്ഞു.


എന്നാല്‍ സൈബര്‍ ആക്രമണം അതീവ ഗൌരവത്തോടെയാണു കാണുന്നതെന്നും ഉത്തരകൊറിയയെ വീണ്ടും ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. ഹാക്കര്‍മാരുടെ ഭീഷണി ഭയന്ന് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവച്ച സോണിയുടെ നടപടി തെറ്റായിപ്പോയെന്നും ഒബാമ പ്രതികരിച്ചു.ഇതേസമയം ഓണ്‍ലൈനായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സോണി പിക്ചേഴ്സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.