സോണി ഹാക്കിംഗ്: സംയുക്ത അന്വേഷണത്തിനു തയാറെന്ന് ഉത്തര കൊറിയ
Sunday, December 21, 2014 11:42 PM IST
സീയൂള്‍/വാഷിംഗ്ടണ്‍: ഹോളിവുഡ് സിനിമാ നിര്‍മാണ കമ്പനി സോണി പിക്ചേഴ്സിന്റെ കംപ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്ത സംഭവത്തില്‍ കുറ്റം നിഷേധിച്ച ഉത്തര കൊറിയ, സംയുക്ത അന്വേഷണത്തിനു തയാറാണെന്നു വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും അമേരിക്കയുമായി സംയുക്ത അന്വേഷണത്തിനു തയാറാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പ്യോംഗ്യാഗില്‍ പറഞ്ഞു.

ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോണ്‍ ഉന്നിനെക്കുറിച്ചുള്ള സോണി പിക്ചേഴ്സിന്റെ ‘ദ ഇന്റര്‍വ്യൂ എന്ന ആക്ഷേപ സിനിമ പുറത്തിറങ്ങാനിരിക്കെയാണു ഹാക്കിംഗ് നടന്നത്. ക്രിസ്മസ് ദിനത്തില്‍ റിലീസിംഗ് നടത്താനിരുന്ന ചിത്രത്തിന്റെ റിലീസിംഗ് സോണി മാറ്റിവച്ചു. കിംഗ് ജോണിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച് അദേഹത്തെ വധിക്കാന്‍ സിഐഎ പദ്ധതി തയാറാക്കുന്നതാണു ചിത്രത്തിന്റെ കഥാതന്തു. ഹാക്കിംഗിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


സംയുക്ത അന്വേഷണത്തിനു തയാറാകാതെ വീണ്ടും കുറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

സോണി പിക്ചേഴ്സ് കംപ്യൂട്ടര്‍ ശൃംഖല ഉത്തരകൊറിയയാണു ഹാക്ക് ചെയ്തതെന്ന് അമേരിക്കയുടെ ഫെഡറല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. ഉത്തര കൊറിയയ്ക്കെതിരേ നടപടിയെടുക്കാന്‍ ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, റഷ്യ എന്നിവയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം, സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുമെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.