ലഖ്വി മൂന്നു മാസത്തേക്കു കരുതല്‍ തടങ്കലില്‍
Saturday, December 20, 2014 11:54 PM IST
ഇസ്ലാമാബാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്വി യെ പാക്കിസ്ഥാന്‍ മൂന്നുമാസ ത്തേക്കു കരുതല്‍ തടങ്കലില്‍ അടച്ചു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ രജിസ്റര്‍ചെയ്ത കേസില്‍ 2009 ലാണ് ലഖ്വി അറസ്റിലായത്. മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വ്യാഴാഴ്ച ലഖ്വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചു.

പെഷവാറിലെ സ്കൂളില്‍ താലിബാന്‍ ഭീകരര്‍ 148 പേരെ വധിച്ചതിനു പിറ്റേന്ന് ലഷ്കര്‍ ഇ തൊ ത്വയ്ബ കമാന്‍ഡറായ ലഖ്വിക്കു ജാമ്യം അനുവദിച്ചതു വലിയ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു.

ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ റാവല്‍പിണ്ടിയിലെ അഡെല ജയിലില്‍ നിന്നു മോചിതനായെങ്കിലും ക്രമസമാധാനപാലനം സ്ഥാപിക്കുന്നതിനുള്ള വകുപ്പ് ചുമത്തി അറസ്റ്ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചീഫ് ചൌധരി അസര്‍ അറിയിച്ചു. മൂന്നു മാസത്തേക്കു ലഖ്വിയെ കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നിര്‍ദേശമാണ് അഡെല ജയില്‍ സൂപ്രണ്ടിനു പാക്കിസ്ഥാന്‍ ഭരണകൂടം കൈമാറിയത്.


മുംബൈ ഭീകരാക്രമണത്തിനു പ്രതികളെ പരിശീലിപ്പിച്ചതും ബോട്ടില്‍ കയറ്റി ഇന്ത്യയിലേക്ക് അയച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ലഖ്വിക്കെതിരേ ചുമത്തിയിരിക്കുന്നത്.

എന്നാല്‍, മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ച പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതി ജാമ്യം നല്‍കുകയായിരുന്നു. കേസിന്റെ വിചാരണ ജനുവരി ആദ്യത്തേക്കു മാറ്റുകയും ചെയ്തു. ജാ മ്യം അനുവദിച്ച കോടതി വിധിയെ ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.