25 താലിബാന്‍കാരെ അഫ്ഗാന്‍ വീട്ടമ്മ വധിച്ചു
Saturday, November 29, 2014 11:38 PM IST
കാബൂള്‍: മകനെ കൊലപ്പെടുത്തിയ താലിബാന്‍കാരെ അഫ്ഗാന്‍ വീട്ടമ്മയും ഇതര കുടുംബാംഗങ്ങളും ചേര്‍ന്ന് വെടിവച്ചുവീഴ്ത്തി. ഈ മാസം 17ന് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫാറാ പ്രവിശ്യയിലെ ബാലബ്ളോക് ഡിസ്ട്രിക്ടില്‍ നടന്ന പോരാട്ടത്തില്‍ 25 താലിബാന്‍കാര്‍ക്കു ജീവഹാനി നേരിട്ടു. റേസാ ഗുള്‍ എന്ന വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലിബാന്‍കാരെ കൂട്ടക്കൊല ചെയ്തതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

ഗുളിന്റെ വീടിനു സമീപത്തുള്ള ചെക്കുപോസ്റിന്റെ നിയന്ത്രണം മകന്‍ സഫിയുള്ളയ്ക്കായിരുന്നു. ചെക്കുപോസ്റ് ആക്രമിച്ച താലിബാന്‍കാര്‍ സഫിയുള്ളയെ വെടിവച്ചുകൊന്നു. മകന്റെ ജീവനറ്റ ശരീരം കണ്ട മാതാവ് റേസാ ഗുളിനു രോഷവും ദുഖവും അടക്കാനായില്ല. അവര്‍ ഓട്ടോമാറ്റിക് തോക്കെടുത്ത് അക്രമികള്‍ക്കു നേരേ തുരുതുരെ നിറയൊഴിച്ചു.


ഗുളിന്റെ ഭര്‍ത്താവും മകളും ഇളയ മകനും ഉള്‍പ്പെടെ മറ്റു കുടുംബാംഗങ്ങളും താലിബാനെ നേരിടാനെത്തി. കുടുംബാംഗങ്ങള്‍ അക്രമികള്‍ക്കു നേരേ ഗ്രനേഡുകള്‍ എറിയുകയും വെടിവയ്പു നടത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.