ലങ്കയില്‍ മണ്ണിടിച്ചില്‍; മൂന്നു മരണം, 150 പേരെ കാണാതായി
Thursday, October 30, 2014 11:01 PM IST
കൊളംബോ: കനത്തമഴയെത്തുടര്‍ന്നു ശ്രീലങ്കയിലെ ഹാല്‍ദുംമുള്ളിയില്‍ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. 150 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 192 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം. മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നു ദുരന്തനിവാരണ വകുപ്പുമന്ത്രി മഹിന്ദ അമരേശ്വര പറഞ്ഞു. ഇതിനു പുറമേ 70ഓളം വീടുകളും 10 കച്ചവടസ്ഥാപനങ്ങളും മൂന്നു സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നു.

മണ്ണിടിച്ചിലിനെത്തുടര്‍ന്നു പ്രദേശത്തുനിന്നും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും പലരും നിര്‍ദേശം ചെവിക്കൊണ്ടില്ലെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. തേയിലത്തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ സ്ഥലമാണ് ഹാല്‍ദുംമുള്ള. സ്കൂള്‍ സമയത്തായിരുന്നു അപകടം. പ്രദേശത്തെ 70ലധികം കുട്ടികള്‍ അപകടസമയത്തു സ്കൂളിലായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.