അഫ്ഗാന്‍ ഉടമ്പടി; അമേരിക്കയുടെ ചതിയെന്നു താലിബാന്‍
Tuesday, September 23, 2014 11:29 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ അധികാരം പങ്കുവയ്ക്കല്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത് അമേരിക്കയുടെ ചതി നാടകമാണെന്നു താലിബാന്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ മുന്‍ ധനമന്ത്രി അഷറഫ് ഗാനിയും മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ളയുമാണ് അധികാരം പങ്കുവയ്ക്കാന്‍ ധാരണയായത്. ഇതിന്‍പ്രകാരം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ച ഗാനി പ്രസിഡന്റാകും.

അഫ്ഗാന്‍ ജനതയ്ക്കെതിരേ അമേരിക്ക ഉണ്ടാക്കിയ ചതി നാടകമാണ് അധികാരം പങ്കുവയ്ക്കല്‍ ഉടമ്പടിയെന്നും അഷറഫ് ഗാനിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് സഹിബുള്ള മുജാഹിദ് പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണു പുതിയ സര്‍ക്കാരിനെതിരേ താലിബാന്‍ ആഞ്ഞടിച്ചത്.


അഫ്ഗാന്റെ മണ്ണും ഭൂമിയും അഫ്ഗാനികള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ധാരണയും കരാറും ഉണ്ടാക്കാന്‍ അഫ്ഗാനിസ്ഥാനറിയാം. അതിനായി അമേരിക്കയുടെ ഒരു സെക്രട്ടറിയും അംബസഡറും വരേണ്ട കാര്യമില്ല- മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നാറ്റോ സൈന്യം അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങും. ഇതോടെ താലിബാന്‍ ഭീകരരെ പുതിയ സര്‍ക്കാരിനു സ്വയം നേരിടേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.