ഐഎസിനെതിരേ ആവശ്യമെങ്കില്‍ കരയുദ്ധത്തിനും ഒരുക്കമെന്ന് അമേരിക്ക
Thursday, September 18, 2014 10:33 PM IST
വാഷിംഗ്ടണ്‍: ഐഎസിന് (ഇസ്ലാമിക് സ്റേറ്റ്) എതിരേ നിലവില്‍ നടത്തുന്ന വ്യോമാക്രമണം ഫലംകണ്ടില്ലെങ്കില്‍ കരസേനയെ അയയ്ക്കേണ്ടിവരുമെന്നു ജനറല്‍ മാര്‍ട്ടിന്‍ ഇ. ഡെംപ്സി യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. ഇറാക്കി സേനയ്ക്കൊപ്പം ചേര്‍ന്ന് ഐഎസ് നിയന്ത്രണത്തിലുള്ള ബാഗ്ദാദ് മേഖലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിവരുന്നതിനു പിന്നാലെയാണ് ഡെംപ്സിയുടെ പ്രതികരണം.

ഐഎസിനെതിരേ ഇപ്പോള്‍ നടത്തുന്ന ഒന്നിച്ചുള്ള നീക്കം ഫലംകാണുമെന്നാണ് വിശ്വാസം. മറിച്ചൊരു സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും കരസേനയെ ഇറക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് അഭ്യര്‍ഥിക്കുമെന്നും ഡെംപ്സി പറഞ്ഞു. എന്നാല്‍, ഇറാക്ക് സൈന്യത്തിന് ഐഎസിനെതിരേ പോരാടാന്‍മാത്രം ശക്തിയില്ല. ആയുധ ശേഖരത്തിലും അവര്‍ പിന്നിലാണെന്നും ഡെംപ്സി പറഞ്ഞു.


ഐഎസിനെ തുടച്ചുനീക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമം ഫലംകണ്ടില്ലെങ്കില്‍ അമേരിക്കന്‍ കരസേന വീണ്ടും ഇറാക്ക് മണ്ണില്‍ കാലുകുത്തും. സദ്ദാം ഹുസൈന്റെ ദുര്‍ഭരണം അവസാനിപ്പുക എന്ന ഉദ്യമവുമായി 2003ലാണ് അമേരിക്കന്‍ സൈന്യം മുമ്പ് ഇറാക്കില്‍ എത്തിയത്. സദ്ദാമിന്റെ പതനത്തിനുശേഷം 2011ഓടെ അമേരിക്കന്‍ സേന ഇറാക്കില്‍നിന്നു പിന്‍വാങ്ങി. അതേസമയം, വൈറ്റ് ഹൌസ് തകര്‍ക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ ഐഎസ് ഭീകരര്‍ ഭീഷണി മുഴക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.