ബാഗ്ദാദിലെ ഐഎസ് മേഖലയില്‍ അമേരിക്കന്‍ വ്യോമാക്രമണം
Wednesday, September 17, 2014 11:16 PM IST
ബാഗ്ദാദ്: ഇസ്ലാമിക് സ്റേറ്റ്സ് (ഐഎസ്) തീവ്രവാദ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാക്ക് സൈന്യത്തിന്റെ പിന്തുണയോടെയാണ് ബാഗ്ദാദിനു സമീപമുള്ള തീവ്രവാദ മേഖലയില്‍ അമേരിക്ക ബോംബാക്രമണം നടത്തിയത്. ഐഎസ് തീവ്രവാദത്തിനെതിരേ സന്ധിയില്ലാപോരാട്ടത്തിനു നേതൃത്വം നല്കുന്ന അമേരിക്ക ആദ്യമായാണ് ഭീകരരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ആക്രമണം നടത്തുന്നത്. ജിഹാദികള്‍ക്കെതിരേ ഇറാക്ക് നടത്തുന്ന പോരാട്ടത്തില്‍ അമേരിക്കയും ഭാഗം ചേരുകയാണെന്ന് യുഎസ് സൈനിക വൃത്തം വ്യക്തമാക്കി.

സിന്‍ജാറിലും ബാഗ്ദാദിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലുമായി രണ്ടു പ്രാവശ്യം വ്യോമാക്രമണം നടത്തി. ഐഎസ് തീവ്രവാദികളുടെ ആറു വാഹനങ്ങള്‍ തകര്‍ക്കാനായെന്നും അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു.


തീവ്രവാദികള്‍ ഇറാക്ക് സൈന്യത്തിനു നേരേ തെക്കു പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ആക്രമണം നടത്തി. മധ്യ സിറിയയിലെ റാഖയില്‍ ഐഎസ് തീവ്രവാദികള്‍ സിറിയന്‍ യുദ്ധ വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഇറാക്കി കുര്‍ദിസ്ഥാന്‍ സര്‍ക്കാര്‍ മൊസൂളിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇസ്ലാമിക് സ്റേറ്റ് നിയന്ത്രണത്തിലാണ് ഈ മേഖല. മൊസൂള്‍ കേന്ദ്രീകരിച്ചാണ് ജിഹാദികള്‍ പോരാട്ടം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.