ഐഎസ് വിരുദ്ധ പോരാട്ടം: ഇറാനുമായി സൈനിക സഹകരണത്തിനില്ല: യുഎസ്
ഐഎസ് വിരുദ്ധ പോരാട്ടം:  ഇറാനുമായി സൈനിക  സഹകരണത്തിനില്ല: യുഎസ്
Tuesday, September 16, 2014 11:24 PM IST
പാരീസ് : ഇസ്്ലാമിക് സ്റേറ്റ്(ഐഎസ്) ഭീകരര്‍ക്ക് എതിരേയുള്ള പോരാട്ടത്തിന്റെ പേരില്‍ ഇറാനുമായി സൈനിക സഹകരണമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ ഇറാക്ക് പ്രശ്നത്തില്‍ ഇറാനുമായി പിന്നീട് ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജെന്‍ പാസ്കി പറഞ്ഞു.

സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് ഭീകരര്‍ക്കെതിരേ അന്തര്‍ദേശീയ സമൂഹത്തിന്റെ പിന്തുണയോടെ സൈനിക നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് പാരീസില്‍ ചേര്‍ന്ന യോഗത്തിലേക്ക് ഇറാനും സിറിയയ്ക്കും ക്ഷണമില്ലായിരുന്നു.

അമേരിക്കയുടെ ഐഎസ് വിരുദ്ധനിലപാട് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണെന്നും അതുമായി സഹകരിക്കില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തൊ ള്ളാ ഖമേനി ഇന്നലെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഐഎസിനെതിരേ പോരാടുന്ന സിറിയയിലെ അസാദ് സര്‍ക്കാരിനെ പാരീസ് സമ്മേളനത്തിലേക്കു ക്ഷണിക്കാത്തതിനെയും ഖമേനി വിമര്‍ശിച്ചു.

ഇറാക്കിലും സിറിയയിലും അധീശത്വം പുലര്‍ത്താനും മേഖലയെ മറ്റൊരു പാക്കിസ്ഥാനായി മാറ്റി സ്വന്തം താത്പര്യപ്രകാരം അക്രമങ്ങള്‍ നടത്താനുമാണ് അമേരിക്കയുടെ പദ്ധതിയെന്നും ഖമേനി ആരോപിച്ചു.


ഖമേനിയുടെ ട്വിറ്റര്‍ സന്ദേശത്തെത്തുടര്‍ന്നാണ് ഇറാനുമായി യാതൊരു തരത്തിലുള്ള സൈനിക സഹകരണത്തിനും അമേരിക്ക തയാറല്ലെന്ന് ജന്‍ പാസ്കി അറിയിച്ചത്. ഇറാന്റെ ആണവ പ്രശ്നത്തെക്കുറിച്ച് ജൂണില്‍ വിയന്നയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാക്ക് പ്രശ്നവും പൊന്തിവന്നെന്ന് ജന്‍പാസ്കി പറഞ്ഞു. ഈ ആഴ്ച അവസാനവും ആണവ പ്രശ്നത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ഇതിനിടെ ഇറാക്ക് പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയേക്കാം. എന്നാല്‍ ഇറാനുമായി സൈനിക സഹകരണത്തിനില്ലെന്ന് ജന്‍പാസ്കി തറപ്പിച്ചു പറഞ്ഞു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാനുമായി സഹകരിക്കില്ലെന്ന് നേരത്തേ യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഇന്നലെ പാരീസില്‍ ചേര്‍ന്ന മുപ്പതു രാജ്യങ്ങളുടെ സമ്മേളനം ഭീകരവിരുദ്ധ യുദ്ധത്തില്‍ ഇറാക്കിന് സൈനിക സഹായം നല്‍കാന്‍ തീരുമാനിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ഇറാക്ക് പ്രസിഡന്റ് ഫുവാദ് മസൂമും ചേര്‍ന്നു വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ പാശ്ചാത്യരാജ്യങ്ങളും അറബിരാജ്യങ്ങളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.